പ്രാദേശിക സമയം വൈകുന്നേരം 5.40ഓടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തുള്ള എക്സിറ്റിലായിരുന്നു അപകടം. ട്രാഫിക് സിഗ്നല്‍ കടന്നുമുന്നിലേക്ക് വന്ന ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

ദുബായ്: ദുബായില്‍ ഇന്നലെ വൈകുന്നേരം അപകടത്തില്‍ പെട്ട ബസിലുണ്ടായിരുന്നവരധികവും ഒമാനില്‍ ഈദ് ആഘോഷിച്ച് മടങ്ങിയവര്‍. വിവിധ രാജ്യക്കാരായ 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരണപ്പെട്ട 17 പേരില്‍ ആറ് മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരാണുള്ളത്. എട്ട് ഇന്ത്യക്കാരുടെ പേരുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദുബായില്‍ നിന്നും മസ്കത്തിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് മുവാസിലാത്ത് അധികൃതര്‍ അറിയിച്ചു.

Scroll to load tweet…
Scroll to load tweet…

പ്രാദേശിക സമയം വൈകുന്നേരം 5.40ഓടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ മെട്രോ സ്റ്റേഷന് സമീപത്തുള്ള എക്സിറ്റിലായിരുന്നു അപകടം. ട്രാഫിക് സിഗ്നല്‍ കടന്നുമുന്നിലേക്ക് വന്ന ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നേരത്തെയും ഇവിടെ അപകടങ്ങളുണ്ടായിട്ടുള്ളതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസത്തേത്. സംഭവം നടന്ന ഉടന്‍ തന്നെ ദുബായ് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

Scroll to load tweet…

വിവിധ രാജ്യക്കാരായ 31 പേര്‍ ബസില്‍ ഉണ്ടായിരുന്നുവെന്നും അപകട കാരണം അന്വേഷിച്ച് വരികയാണെന്നുമാണ് ദുബായ് പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചത്. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണെന്നാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജഗോപാലന്‍, ഫിറോസ് ഖാന്‍ പത്താന്‍, രേഷ്മ ഫിറോസ് ഖാന്‍ പത്താന്‍, ദീപക് കുമാര്‍, ജമാലുദ്ദീന്‍ അറക്കവീട്ടില്‍, കിരണ്‍ജോണി, വാസുദേവ്, തിലക്റാം ജവഹര്‍ താക്കൂര്‍ എന്നിവരുടെ പേരുകളാണ് എംബസി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ദീപക് കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.എം.എസ് മാനുഫാക്ചറിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

Scroll to load tweet…

ഇന്ത്യക്കാർക്ക് പുറമേ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാകിസ്ഥാൻ സ്വദേശികൾ എന്നിവരുടെ മൃതശരീരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനുള്ളത്. മരിച്ച ദീപക്കിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നിരവധി മലയാളി സാമൂഹിക പ്രവര്‍ത്തകരും ആശുപത്രിലെത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേല്‍ ജനറല്‍ വിപുല്‍ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാനെത്തിയിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ തുടരുന്നുണ്ട്. 

അപകടത്തെ തുടർന്ന് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ബസ്
സർവീസുകൾ താൽകാലികമായി നിർത്തി വെക്കുന്നതായി മുവാസലാത്ത് അധികൃതർ വ്യക്തമാക്കി. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അധികൃതരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനം.