ദുബായിലെ പ്രളയസമാന സാഹചര്യം: ക്ലൗഡ് സീഡിംഗും കാരണമായോ?
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ ഒരു വർഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ലഭിച്ചത്. ആഗോളതലത്തിൽ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയ മേഖലകളിലൊന്നാണ് യുഎഇ. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്.
ദുബായ്: ഒമാനിലും യുഎഇയിലും ശക്തമായ മഴ തുടരുകയാണ്. ഒമാനിൽ വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ ദുബായിയിൽ പ്രളയ സമാനമായ സാഹചര്യം ഉടലെടുത്തതിന് പിന്നിൽ ക്ലൗഡ് സീഡിംഗ് ആണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ ഒരു വർഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ലഭിച്ചത്. ആഗോളതലത്തിൽ തന്നെ ഏറ്റവും വരണ്ടതും ചൂടേറിയ മേഖലകളിലൊന്നാണ് യുഎഇ. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. യുഎഇയ്ക്ക് പുറമേ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ എന്നിവയും ജല ലഭ്യതയ്ക്കായി ക്ലൗഡ് സീഡിംഗ് പരീക്ഷിക്കാറുണ്ട്. ഇന്ത്യയിൽ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ ഈ മാർഗം സ്വീകരിക്കുന്നതിനേക്കുറിച്ച് ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ട്.
മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തി സിൽവർ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ വിമാനങ്ങൾ ഉപയോഗിച്ചാണ് രാസവസ്തുക്കൾ മേഘങ്ങൾക്ക് മുകളിൽ വിതറുക. ജല ലഭ്യത ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പലപ്പോഴും ക്ലൗഡ് സീഡിംഗ് നടത്താറ്. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും.
ക്ലൗഡ് സീഡിംഗിൽ മഴ മേഘങ്ങളെ കൃത്രിമമായി നിർമ്മിക്കുന്നില്ല. മറിച്ച് പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യൻ നിർബന്ധിച്ച് വേറെ മേഖലകളിൽ പെയ്യിക്കുകയാണ് ചെയ്യുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിൽ (എൻ.സി.എം) യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് (യുഎഇആർഇപി) എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്. ജല ലഭ്യത ഉറപ്പാക്കാനുള്ള സുസ്ഥിരമായ സംവിധാനമായാണ് യുഎഇ ഇതിനെ കണക്കാക്കുന്നത്. പ്രകൃതി സൗഹൃദമായ തരത്തിലും ചെലവ് ചുരുക്കിയും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നതെന്ന് എൻ.സി.എം അവകാശപ്പെടുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവർഷം മൂന്നൂറോളം ക്ലൗഡ് സീഡിംഗ് മിഷനുകളാണ് നിലവിൽ യുഎഇ നടത്തുന്നത്. ഇത് വാർഷിക മഴ ലഭ്യതയിൽ പത്ത് മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാക്കുന്നു എന്നാണ് കണക്ക്. ഫെബ്രുവരിയിൽ നാല് ദിവസത്തിനിടെ 25ൽ അധിക തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി രാജ്യത്തെ കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരുന്നു. 2015ൽ യുഎഇ റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് പദ്ധതി തുടങ്ങിയതു മുതൽ 14 പ്രൊജക്ടുകൾ 85ൽ അധികം രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 22.5 മില്യൻ ഡോളർ ചെലവഴിച്ചു.
നിലവിൽ അറുപതിലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. സംയോജിത റഡാർ ശൃംഖലയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയാണ് ക്ലൗഡ് സീഡിംഗ് പ്രവർത്തനം. അഞ്ച് പ്രത്യേക വിമാനങ്ങൾ ഇതിനായി മാത്രം യുഎഇ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ക്ലൗഡ് സീഡിംഗിന് ആവശ്യമായ ഫ്ലെയറുകൾ നിർമിക്കാൻ ഒരു അത്യാധുനിക ഫാക്ടറിയും യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാൽ അവ വിലയിരുത്തി ഏത് സമയത്തും ക്ലൗഡ് സീഡിംഗ് നടത്തുകയാണ് രീതി. നേരത്തെ 2020ൽ കനത്ത മഴയുണ്ടായപ്പോൾ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ മാത്രം കൊണ്ടല്ല മഴയുണ്ടായതെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം