പറക്കുന്നതിനിടെ ഏഴ് സെക്കൻഡിനുള്ളിൽ 100 അടി താഴ്ന്നതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 15ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെക്സിക്കോ: പറക്കുന്നതിനിടെ ആകാശത്ത് വെച്ച് പെട്ടെന്ന് ഉയരം കുറഞ്ഞതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മെക്സിക്കോയിലെ കാങ്കൂണിൽ നിന്ന് ന്യൂജേഴ്‌സിയിലെ നെവാർക്കിലേക്ക് പോവുകയായിരുന്ന ജെറ്റ്ബ്ലൂ എയർവേയ്‌സ് വിമാനം 1230 ആണ് പെട്ടെന്ന് ഉയരം കുറഞ്ഞതിനെ തുടർന്ന് ഫ്ലോറിഡയിലെ ടാമ്പയിൽ അടിയന്തരമായി ഇറക്കിയത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 15ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'ഫ്ലൈറ്റ് കൺട്രോൾ പ്രശ്‌നം' എന്ന് അധികൃതർ വിശേഷിപ്പിച്ച സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനത്തിന് 'ഉയരം കുറയുന്ന ഒരു സാഹചര്യം' അനുഭവപ്പെട്ടതിനെ തുടർന്നാണ് പൈലറ്റുമാർ സഹായം ആവശ്യപ്പെട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കിയതായി ജെറ്റ്ബ്ലൂ പ്രസ്താവനയിൽ അറിയിച്ചു. ഫ്ലൈറ്റ് റഡാർ24ലെ വിവരങ്ങൾ അനുസരിച്ച്, ഏകദേശം 1:48-ന് ഏഴ് സെക്കൻഡിനുള്ളിൽ വിമാനം ഏകദേശം 100 അടി താഴ്ന്നു. ഇതിനുശേഷമാണ് ടാമ്പയിലേക്ക് ഇറക്കിയത്.

വിമാനം എത്തിയ ഉടൻ തന്നെ മെഡിക്കൽ സംഘം എത്തിച്ചേർന്നു. വിമാനത്തിലുണ്ടായിരുന്ന 15 മുതൽ 20 വരെ ആളുകളെ പരിശോധിക്കുകയും ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് കുട്ടികളും 12 മുതിർന്നവരും ഉൾപ്പെടെയുള്ളവരെ ടാമ്പയിലെ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരെയും ഡിസ്ചാർജ് ചെയ്തതായി ആശുപത്രി വക്താവ് അറിയിച്ചു. പൈലറ്റുമാർ തലയ്ക്ക് മുറിവേറ്റ ഒരാൾ ഉൾപ്പെടെയുള്ളവർക്ക് വൈദ്യസഹായം അഭ്യർത്ഥിച്ചിരുന്നു.

ഉയരം കുറഞ്ഞതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും വിമാനത്തിന് 'ഫ്ലൈറ്റ് കൺട്രോൾ ഇഷ്യൂ' സംഭവിച്ചതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. കമ്പ്യൂട്ടറുകൾ വഴി നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്ന 'ഫ്ലൈ-ബൈ-വയർ' സംവിധാനമാണ് എയർബസ് എ320 വിമാനങ്ങളിൽ ഉപയോഗിക്കുന്നത്. വിമാനം സർവീസ് നിർത്തിവെച്ച് പരിശോധനക്ക് വിധേയമാക്കുകയാണെന്നും സംഭവത്തിൻറെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും ജെറ്റ്ബ്ലൂ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.