സൗദിയില്‍ വാര്‍ത്ത തയ്യാറാക്കാന്‍ ഡോക്ടര്‍ ചമഞ്ഞതിന് പിടിയിലായ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു
ആശുപത്രികളിലെ സേവന നിലവാരത്തെക്കുറിച്ച് വാർത്ത തയ്യാറാക്കുന്നതിനാണ് അബ്ദുൽ അസീസ് ഡോക്ടറെ പോലെ വെളുത്ത ഓവർ കോട്ടു ധരിച്ചും സ്റ്റെതസ്കോപ്പ് കഴുത്തിൽ ചുറ്റിയും ആശുപത്രികളിൽ രോഗികളുമായും ജീവനക്കാരുമായും ഇടപഴകിയത്.
റിയാദ്: റിപ്പോർട്ട് തയ്യാറാക്കാൻ ഡോക്ടർ ചമഞ്ഞ സൗദി പത്രപ്രവർത്തകനെ പോലീസ് വിട്ടയച്ചു. അന്വേഷണാത്മക റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഡോക്ടർ ചമഞ്ഞ പ്രാദേശിക പത്രത്തിന്റെ ലേഖകനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർ ചമഞ്ഞ് ജിദ്ദയിലെ മൂന്നു സർക്കാർ ആശുപത്രികളിൽ കറങ്ങിയ അൽ മദീന ദിനപത്രത്തിന്റെ റിപ്പോർട്ടർ അബ്ദുൽ അസീസ് അൽ ഗാംദിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റിപ്പോർട്ടറെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു പബ്ലിക് പ്രോസിക്യൂഷൻ ജിദ്ദ പോലീസിന് കത്തയച്ചിരുന്നു. കൂടാതെ ഇൻഫോർമേഷൻ മന്ത്രിയുടെയും അറ്റോർണി ജനറലിന്റെയും അൽ മദീന പത്രത്തിന്റെ ചീഫ് എഡിറ്ററുടെയും ഇടപെടലുകളും മോചനത്തിന് വഴിയൊരുക്കി. സർക്കാർ ആശുപത്രികളിലെ സേവന നിലവാരത്തെക്കുറിച്ച് വാർത്ത തയ്യാറാക്കുന്നതിനാണ് അബ്ദുൽ അസീസ് ഡോക്ടറെ പോലെ വെളുത്ത ഓവർ കോട്ടു ധരിച്ചും സ്റ്റെതസ്കോപ്പ് കഴുത്തിൽ ചുറ്റിയും ആശുപത്രികളിൽ രോഗികളുമായും ജീവനക്കാരുമായും ഇടപഴകിയത്.
നാല് ദിവസം ആശുപത്രിയിൽ ചുറ്റിക്കറങ്ങി അബ്ദുൽ അസീസ് തയ്യാറാക്കിയ വാർത്ത അൽ മദീന പത്രം ദിവസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ഡോക്ടറായി ആൾമാറാട്ടം നടത്തൽ രോഗികളുടെ സ്വകാര്യത ലംഘിക്കൽ എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് മാധ്യമപ്രവർത്തകനെതിരെ ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.