സൗദിയിൽ മൊബൈൽ കവർന്നയാളെ പിന്തുടർന്ന മലയാളിക്ക് ക്രൂരമർദ്ദനം
ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ എടുത്തുകൊണ്ട് ഓടിയ കള്ളന് പിന്നാലെ പാഞ്ഞ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു.
റിയാദ്: മൊബൈൽ ഫോൺ ഷോപ്പിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി മൊബൈൽ ഫോൺ അപഹരിച്ചു മുങ്ങിയ കള്ളനെ പിന്തുടർന്ന മലയാളിക്ക് ക്രൂര മർദ്ദനം. ബത്‍ഹയിലെ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ എടുത്തുകൊണ്ട് ഓടിയ കള്ളന് പിന്നാലെ പാഞ്ഞ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടയിൽ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇത് കണ്ടുനിന്ന ആളുകൾ പിന്തുടര്‍ണതോടെ മലയാളിയെ വാഹത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കള്ളന്മാർ കടന്നു കളയുകയുമായിരുന്നു. ഇതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുഖത്തും നെഞ്ചിലും മർദ്ദനമേറ്റ മലയാളിയെ ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. അവർ മൊബൈൽ ഫോണുമായി കടന്നു കളയുകയും ചെയ്തു. പരിസരത്തുണ്ടായിരുന്നവർ വാഹത്തിന്റെ ഫോട്ടോയും വിഡിയോയും പകർത്തി പൊലീസിന് നൽകുകയും ചെയ്തു.