Asianet News MalayalamAsianet News Malayalam

അരാംകോ ഓഹരി വാങ്ങാനുള്ള അവസരം ഇന്ന് അവസാനിക്കും; അപേക്ഷിച്ച ഭൂരിപക്ഷത്തിനും ഓഹരികള്‍ കിട്ടാനിടയില്ലെന്ന് റിപ്പോര്‍ട്ട്

റഫറൻസ് നമ്പറും ആപ്ലിക്കേഷൻ സീക്വൻസ് നമ്പറും രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പാണ് ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ അപേക്ഷകരുടെ എല്ലാം കൈകളിലുള്ളത്. അരാംകോ അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈൽ സന്ദേശം വഴിയാണ് വിവരമറിയുക. 

last date to own shares of saudi aramco
Author
Riyadh Saudi Arabia, First Published Nov 28, 2019, 3:28 PM IST

റിയാദ്: ലോക എണ്ണ ഭീമൻ സൗദി അരാംകോയുടെ ഓഹരി വില്‍പന ആദ്യഘട്ടം ഇന്ന് അവസാനിക്കുന്നു. വ്യക്തികൾക്ക് ഓഹരികൾ വാങ്ങാനുള്ള അവസരമാണ് വ്യാഴാഴ്ചയോടെ അവസാനിക്കുന്നത്. അതേസമയം സ്ഥാപനങ്ങള്‍ക്ക് ഡിസംബർ നാല് വരെ സമയമുണ്ട്. മലയാളികളുൾപ്പെടെ വിദേശികളും സ്വദേശികളും ഓഹരിക്കായി വൻ തിരക്കാണുണ്ടാക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ 100 ശതമാനവും ഓഹരികൾ വിറ്റുപോയിരുന്നു. എന്നിട്ടും ആളുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി വാങ്ങൽ പ്രക്രിയ തുടർന്നു. എന്നാൽ ഡിസംബർ നാലിന് ശേഷമേ ഓഹരി അപേക്ഷയിന്മേൽ തീരുമാനമെടുക്കൂ. അപ്പോൾ മാത്രമേ ആർക്കൊക്കെ ഓഹരികൾ കിട്ടി എന്ന് ഉറപ്പിക്കാനാവൂ. 

ബാങ്കുകളുടെ പോർട്ടലുകൾ വഴിയാണ് വ്യക്തികളും സ്ഥാപനങ്ങളും ഓഹരികൾ വാങ്ങാൻ അപേക്ഷ നൽകിയത്. പോർട്ടലിലെ ഇൻവെസ്റ്റ് ടാബിലുള്ള ഐ.പി.ഒ ബട്ടണിൽ ക്ലിക്ക് ചെയ്ത് വാങ്ങാനുദ്ദേശിക്കുന്ന ഓഹരികളുടെ എണ്ണം നിശ്ചയിച്ച് അതിനാവശ്യമായ പണം ട്രാൻസ്ഫർ ചെയ്ത് എല്ലാവരും കാത്തിരിക്കുകയാണ്. റഫറൻസ് നമ്പറും ആപ്ലിക്കേഷൻ സീക്വൻസ് നമ്പറും രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പാണ് ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ അപേക്ഷകരുടെ എല്ലാം കൈകളിലുള്ളത്. അരാംകോ അപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മൊബൈൽ സന്ദേശം വഴിയാണ് വിവരമറിയുക. അതേസമയം കമ്പനി അപേക്ഷ സ്വീകരിച്ചോ തള്ളിയോ എന്ന് ഡിസംബർ നാലിന് ശേഷമേ അറിയാൻ കഴിയൂ. 

വിൽപന തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ കമ്പനി വിൽക്കാനുദ്ദേശിച്ച ഓഹരികൾ 100 ശതമാനവും വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. അതാണ് യാഥാർത്ഥ്യമെങ്കിൽ പിന്നീട് അപേക്ഷിച്ചവർക്കൊന്നും ഓഹരികൾ കിട്ടാനിടയില്ല. അപേക്ഷ തള്ളിയാൽ പണം അക്കൗണ്ടുകളിൽ തിരിച്ചെത്തും. 32 സൗദി റിയാലായിരുന്നു ഒരു ഓഹരിയുടെ വില. കുറഞ്ഞത് 10 ഓഹരികളെങ്കിലും വാങ്ങണമെന്നായിരുന്നു നിബന്ധന. അതിന്റെ എത്ര ഗുണിതങ്ങളും വാങ്ങാമായിരുന്നു. അതായത് പത്ത് ഓഹരികളുള്ള എത്ര സെറ്റ് ഓഹരികളും ഒരാള്‍ക്ക് വാങ്ങാം. സ്വദേശികളെപ്പോലെ തന്നെ വിദേശികളും ഓഹരികൾ വാങ്ങിക്കൂട്ടാൻ വൻതിരക്കാണ് കൂട്ടിയത്. നല്ലൊരു പങ്ക് മലയാളികളും ഓഹരികൾ വാങ്ങി. അതായത് പണമടച്ച് അപേക്ഷ നൽകി. 

100 മുതൽ 500ഉം ആയിരവും ഓഹരികൾ വാങ്ങിയ മലയാളികളുണ്ട്. അപേക്ഷിച്ച എല്ലാവരും ജിജ്ഞാസയിലാണ്. ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന ഒന്നാം നമ്പർ എണ്ണ കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ കിട്ടിയ അവസരം ആദ്യ നിമിഷത്തിൽ തന്നെ പ്രയോജനപ്പെടുത്താൻ ഓരോരുത്തരും തിരക്ക് കൂട്ടുകയായിരുന്നു. ഒട്ടും നഷ്ട സാധ്യതയില്ലാത്ത ഒരു ഓഹരിയിടപാടിൽ ഏർപ്പെടാൻ കഴിയുന്നത് തന്നെ അഭിമാനകരമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം ഓഹരിയുടെ അന്തിമ മൂല്യം ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. മൂന്ന് ശതകോടി ഓഹരികളാണ് ആദ്യഘട്ടത്തിൽ കമ്പനി വിൽപനക്ക് വെച്ചത്. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) മാത്രമായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഭാവിയിൽ ആഗോള ഓഹരി വിപണിയിലേക്ക് അരാംകോ കടന്നേക്കാമെന്ന സൂചനയുണ്ട്. 

Follow Us:
Download App:
  • android
  • ios