റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ ഡ്രൈവറാണ് ഇദ്ദേഹം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
റിയാദ്: റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ മലയാളി വാഹനാപകടത്തിൽ മരിച്ചു. റിയാദ് നസ്റിയയിലുണ്ടായ അപകടത്തിൽ പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബു (57) ആണ് മരിച്ചത്. റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ ഡ്രൈവറാണ് ഇദ്ദേഹം. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
പരിക്കേറ്റ സുനിൽ ബാബു ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ - ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.
