പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി റിയാദിൽ മരിച്ചു. 23 വർഷമായി പ്രവാസിയായ അദ്ദേഹം കേളി കലാസാംസ്കാരിക വേദിയിലെ സജീവ അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് (61) നിര്യാതനായി. രണ്ടാഴ്ചയായി റിയാദ് ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അന്ത്യഘട്ടത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം.
പാലക്കാട് മണ്ണാർക്കാട് കോട്ടപ്പാടം പൂച്ചമ്പാറ സ്വദേശിയായ യൂസഫ്, കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമൻറ് യൂനിറ്റ് സജീവ അംഗമായിരുന്നു. പരേതരായ കുഞ്ഞലവി–തിത്തു ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം വിവിധ ബഖാലകളിലും ഹോട്ടലുകളിലും പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുന്ന ജോലിയാണ് ചെയ്തുവന്നിരുന്നത്.
രണ്ടാഴ്ച മുൻപ് താമസസ്ഥലത്തെ ഹാളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേർന്നാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. അസുഖവിവരമറിഞ്ഞ് മൂത്ത മകൻ റോഷൻ റിയാദിലെത്തിയിരുന്നു. പിലാശ്ശേരി ഷിബ്നയാണ് ഭാര്യ. റോഷനെക്കൂടാതെ മറ്റ് മൂന്ന് മക്കൾ കൂടിയുണ്ട്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീസിയ ഏരിയ കമ്മിറ്റിയംഗങ്ങൾ സജീവമായി രംഗത്തുണ്ട്.

