രാജ്യത്തേക്ക് വലിയ അളവില്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്ന സംഘത്തിലെ കണ്ണിയായിരുന്നു ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാഗില്‍ മയക്കുമരുന്നുണ്ടായിരുന്നുവെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. 

മനാമ: അന്താരാഷ്‍ട്ര വിപണിയില്‍ വന്‍തുക വിലവരുന്ന മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഫെബ്രുവരി ഒന്‍പതിന് ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കൂടുങ്ങുകയായിരുന്നു.

നാല് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്. സംശയകരമായ പെരുമാറ്റം കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നു. നൈലോണ്‍ ഷീറ്റുകൊണ്ട് മയക്കുമരുന്ന് പൊതിഞ്ഞ ശേഷം തടികൊണ്ടുള്ള പ്രത്യേക ആവരണവും ഉണ്ടാക്കിയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്നത്.

രാജ്യത്തേക്ക് വലിയ അളവില്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്ന സംഘത്തിലെ കണ്ണിയായിരുന്നു ഇയാളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാഗില്‍ മയക്കുമരുന്നുണ്ടായിരുന്നുവെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. 500 ദിനാര്‍ വാങ്ങിയാണ് കള്ളക്കടത്ത് നടത്തിയതെന്നും കണ്ടെത്തി. എന്നാല്‍ മയക്കുമരുന്ന് ശൃംഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ഇയാള്‍ വെളിപ്പെടുത്തിയില്ല. ഒരു സുഹൃത്താണ് പണം വാഗ്ദാനം ചെയ്തതെന്നും പണത്തിന് വേണ്ടി മാത്രമാണ് ഇത്തരമൊരു കാര്യം ചെയ്‍തതെന്നും ഇയാള്‍ പറഞ്ഞു. 

വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം കേസില്‍ ശിക്ഷ വിധിക്കുകയായിരുന്നു. അഞ്ച് വര്‍ഷം തടവിന് പുറമെ 3000 ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.