സൗദി അറേബ്യയിൽ ഇനി വ്യാപാരസ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. പുതിയ നിയമം പുതുവര്‍ഷ ദിനത്തില്‍ നടപ്പായതോടെ മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തിന്‍റെ ലൈസൻസ് കിട്ടിയ സ്ഥാപനങ്ങൾക്കെല്ലാം ഇനി ദിവസം മുഴുവൻ തുറന്നിരിക്കാം. 

റിയാദ്: സൗദി അറേബ്യയിൽ ഇനി വ്യാപാരസ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. പുതിയ നിയമം പുതുവര്‍ഷ ദിനത്തില്‍ നടപ്പായതോടെ മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തിന്‍റെ ലൈസൻസ് കിട്ടിയ സ്ഥാപനങ്ങൾക്കെല്ലാം ഇനി ദിവസം മുഴുവൻ തുറന്നിരിക്കാം. കഴിഞ്ഞ ജുലൈയില്‍ സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴു സമയം പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തില്‍ പ്രത്യേക ഫീസടച്ച് ഇതിനുള്ള ലൈസൻസ് നേടണം. സിസിടിവി കാമറകള്‍ ഘടിപ്പിച്ച് സുരക്ഷാമാനദണ്ഡം പാലിക്കണമെന്നതാണ് ഇതിനുള്ള പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് അനുമതിക്കുള്ള വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. തൊഴിലാളികളെ പതിവ് തൊഴില്‍ സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

24 മണിക്കൂർ പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ഫീസിൽ എട്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫാര്‍മസികള്‍, കല്യാണമണ്ഡപങ്ങള്‍, വിശ്രമസേങ്കതങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് ലൈസൻസ് ഫീസ് പൂർണമായും ഒഴിവാക്കി. രാജ്യനിവാസികള്‍ക്ക് ആവശ്യമായ സേവനം യതാര്‍ഥ സമയത്ത് ലഭ്യമാക്കുന്നതിനും, പൗരന്‍മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനും ലക്ഷ്യമിട്ടാണ് വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയത്.