കൊവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. 

അബുദാബി: യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ (Abu dhabi entry requirements) മാറ്റം വരുത്തിയത് വ്യാഴാഴ്ച(ഡിസംബര്‍ 30) മുതല്‍ പ്രാബല്യത്തില്‍ വരും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. 

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‌കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‌കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പുതുക്കി

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ (Quarantine exemption) പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ (Green list) പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണം.

അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, ബര്‍മ, കംബോഡിയ, കാനഡ, ചൈന, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറാന്‍, ഇറാഖ്, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലാവോസ്, ലാത്വിയ, ലെബനോന്‍, ലക്‌സംബര്‍ഗ്, മാല്‍ദീവ്‌സ്, മലേഷ്യ, നെതര്‍ലന്‍ഡ്, നോര്‍വെ, ഒമാന്‍, പാപ്വ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, അയര്‍ലാന്‍ഡ്, റൊമാനിയ, റഷ്യ, സൗദി അറേബ്യ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സിറിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്‌വാന്‍, താജികിസ്ഥാന്‍, തായ്‌ലന്റ്, യെമന്‍, തുര്‍ക്കി, തുര്‍ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, യു.കെ, യുഎസ്എ, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ല.