ആധികാരികവും വ്യക്തവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഫീസ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 

ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളവയാണ് ഈ കാര്‍ഡുകള്‍.

ആധികാരികവും വ്യക്തവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഫീസ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന ഫീസ് ഇളവുകളും മറ്റ് സ്‍കോളര്‍ഷിപ്പുകളും സംബന്ധിച്ച വിവരങ്ങളുമുണ്ടാകും. 

ഫലത്തില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ എല്ലാ ഫീസ് വിവരങ്ങളും അറിയാനുള്ള ആധികാരിക രേഖയായി രക്ഷിതാക്കള്‍ക്ക് ഈ ഫീസ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. ആദ്യ ഘട്ടമായി ദുബൈയിലെ 35 സ്‍കൂളിലെ 81,000 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. ഏപ്രിലില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂള്‍ക്കായാണ് ഇപ്പോള്‍ ഫീസ് കാര്‍ഡുകള്‍ നല്‍കുക. സെപ്‍റ്റംബറില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂളുകളില്‍ ഇപ്പോഴത്തെ ക്ലാസുകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കും.