മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാലപൊട്ടിച്ച കേസില്‍ ആളുമാറി അറസ്റ്റ് ചെയ്തെന്ന് ആരോപണം
പിടിച്ചുപറിക്കേസിൽ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്തെന്ന് പരാതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ രൂപ സാദ്യശ്യം നോക്കി അറസ്റ്റ്
ചെയ്തതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവാസി. കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുന്നത്.
കതിരൂര്‍: പിടിച്ചുപറിക്കേസിൽ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്തെന്ന് പരാതി. വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ രൂപ സാദ്യശ്യം നോക്കി അറസ്റ്റ്
ചെയ്തതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പ്രവാസി. കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുന്നത്.
ജൂലൈ 8നായിരുന്നു താജുദ്ധീന്റെ മകളുടെ നിക്കാഹ്. നിക്കാഹിനായി പത്ത് ദിവസത്തേക്ക് നാട്ടിൽ വന്ന താജുദ്ദീനെ ആഗസ്ത് 11ന് പാതിരാത്രി ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരളശേരിയിൽ വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങൾ കാട്ടിയായിരുന്നു ഇത്. പിന്നീട് 52 ദിവസം റിമാൻഡിൽ കഴിഞ്ഞ താജുദ്ധീന് ഒടുവിൽ ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്.
നിയമനടപടിയുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾക്കൊപ്പം തന്റെ രൂപസാദ്യശ്യമുള്ള സമാനമായ കേസിൽ ജയിലിലായ വടകര സ്വദേശിയുടെ ഫോട്ടോകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. വടകര, മങ്കട സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ മുക്കം പൊലീസ് പിടികൂടിയ ഇയാളിപ്പോൾ കോഴിക്കോട് സബ് ജയിലിലാണ്. ശരീരത്തിന് പുറമെ, കൈയിലെ വളയും വാച്ചുമടക്കം ഒറ്റനോട്ടത്തിൽ സാദൃശ്യം വ്യക്തമാകുമ്പോഴും ഈ സാധ്യത ഇതുവരെ പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് ചക്കരക്കൽ പൊലീസ് സമ്മതിക്കുന്നു. ഇതടക്കം കാട്ടിയാണ് താജുദ്ധീന്റെ പരാതി.
പരാതിക്കാരിയടക്കം 5 സാക്ഷികൾ തിരിച്ചറിഞ്ഞെന്നതാണ് പിടിയിലായത് യഥാർത്ഥ പ്രതിയാണെന്ന് സ്ഥാപിക്കാൻ പൊലീസ് ഉയർത്തുന്ന വാദം. എന്നാൽ മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടറോ തൊണ്ടിമുതലായ അഞ്ചരപ്പവൻ മാലയോ പോലും കണ്ടെടുക്കാൻ പൊലീസിനായിട്ടുമില്ല. കേസില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ട് പോകാനാണ് താജുദ്ധീന്റെയും കുടുംബത്തിന്റെയും ശ്രമം.