കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്.

കുവൈത്ത് സിറ്റി: 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിന്‍റെ അവസാനത്തോട് കൂടി കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. വിദേശ തൊഴിലാളികളിൽ 25.2 ശതമാനത്തോളം പങ്ക് വഹിക്കുന്ന ഈ വിഭാഗത്തിലെ തൊഴിലാളികളുടെ എണ്ണം ഇപ്പോൾ ഏകദേശം 745,000 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024 ആദ്യ പാദത്തിലെ അപേക്ഷിച്ച് ഇത് 5.6 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇതിൽ ഏകദേശം 415,000 സ്ത്രീകളും 330,000 പുരുഷരുമാണ് ഉൾപ്പെടുന്നത്. വനിത തൊഴിലാളികളിൽ ഫിലിപ്പീൻസുകാരാണ് ഏറ്റവും മുന്നിൽ. നിലവിൽ 131,000 ഫിലിപ്പീനോ വനിതകൾ ഗാർഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ കഴിഞ്ഞ വർഷം ഇത് 175,000 ആയിരുന്നു.

പുരുഷ തൊഴിലാളികളെ നോക്കുമ്പോൾ, ഇന്ത്യക്കാർ മുന്നിലാണ്. ഏകദേശം 213,000 ഇന്ത്യൻ പുരുഷന്മാരാണ് ഈ മേഖലയിൽ സജീവം, എന്നാൽ 2024 ആദ്യ പാദത്തിൽ ഇത് 248,000 ആയിരുന്നു. ആകെ ഗാർഹിക തൊഴിൽ മേഖലയിൽ ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം – മൊത്തം തൊഴിലാളികളുടെ 42.2 ശതമാനവും ഇന്ത്യക്കാരാണ്. ശ്രീലങ്കയും ഫിലിപ്പീൻസും 17.9 ശതമാനത്തോടെയാണ് ഇന്ത്യയുടെ പിന്നാലെ നിലകൊള്ളുന്നത്.