സൗദിയില്‍ ജോലി നഷ്ടമാകുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്സ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം സൗദിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടു പോകുന്ന വിദേശികളുടെ എണ്ണം കുറയുന്നു. ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്.
റിയാദ്: സൗദിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടു പോകുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. രണ്ടര വർഷത്തിനിടെ ഏറ്റവും കൂടുതൽ വിദേശികൾ രാജ്യം വിട്ടത് കഴിഞ്ഞ വർഷമായിരുന്നു.
തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്സ്റ്റിക്സിന്റെ റിപ്പോർട്ടാണ് വ്യക്തമാക്കുന്നത്. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിനു കുറവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ 1,32,000 വിദേശി തൊഴിലാളികളാണ് സൗദിയിൽ നിന്ന് പോയത്. 2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്.
എന്നാൽ കഴിഞ്ഞരണ്ടര വർഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതൽ വിദേശികൾ സൗദി വിട്ടത്.
2017 ആദ്യം മുതൽ ഈ വർഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസക്കാലത്ത് സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണ്. വിവിധ മേഖലകളിൽ നടപ്പിലാക്കിയ സമ്പൂർണ സ്വദേശിവൽക്കരണം മൂലമാണ് നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ട് രാജ്യം വിടേണ്ടിവന്നത്.