മതിയായ  രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമാനിൽ  താമസിച്ചു വരുന്ന എല്ലാ വിദേശികളും പരിശോധനില്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം  വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ സ്ഥിര താമസക്കാരായ എല്ലാ വിദേശികളും കൊവിഡ് 19 പരിശോധനക്ക് വിധേയമാകണമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനയും ചികിത്സയും എല്ലാവര്‍ക്കും സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരും രേഖകളുടെ കാലാവധി കഴിഞ്ഞവരുമായ വിദേശികളും ഈ പരിശോധന നടത്തണമെന്നും ഒമാൻ സുപ്രിം കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമാനിൽ താമസിച്ചു വരുന്ന എല്ലാ വിദേശികളും പരിശോധനില്‍ സഹകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് 19 മൂലം ഒരു വനിത മരിച്ചതായി ഇന്നലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 41 വയസ് പ്രായമുള്ള ഒരു വിദേശ വനിതയാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് 19 ബാധിച്ച് ഒമാനിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കൊവിഡ് വൈറസ് ബാധമൂലം ഒമാനിൽ ആദ്യമായാണ് ഒരു വിദേശിക്ക് ജീവന്‍ നഷ്ടമായത്. മസ്‍കത്ത് സ്വദേശികളായ രണ്ട് സ്വദേശികളായിരുന്നു നേരത്തെ മരിച്ചത്. ഇരുവര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നു. ഇന്നലെ 38 പേർക്ക് കൂടി ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 457ലെത്തിയിരുന്നു.