രാജകുടുംബ ശ്മശാന പരിസരത്ത് പ്രാർത്ഥനയുമായി ഒമാൻ ജനത
ഒമാൻ എന്ന രാജ്യത്തെ ക്ഷേമത്തിലേക്ക് നയിച്ച മഹദ് വ്യക്തിയുടെ വിയോഗം താങ്ങാവുന്നതിലധികം മനോവേദനയാണ് ഒമാൻ ജനതക്കും ഒപ്പം രാജ്യത്ത് താമസിച്ചു വരുന്ന വിദേശികൾക്കും നൽകിയിരിക്കുന്നത്. കാലയവനികയിലേക്കുള്ളിലേക്ക് മാറ്റപ്പെട്ട ആ രാഷ്ട്രപിതാവ് തന്റെ പ്രിയപ്പെട്ട പ്രജകള്‍ക്ക് നല്‍കിയ അവസാനത്തെ സ്നേഹസന്ദേശം ഇങ്ങനെയായിരുന്നു...
മസ്‍കത്ത്: തങ്ങളുടെ രാജ്യത്തിന്റെ നവോഥാന നായകൻ വിടപറഞ്ഞിട്ട് അഞ്ചുദിവസം പിന്നിടുമ്പോഴും സുൽത്താൻ ഖാബൂസ് ബിൻ സൈദ് ബിൻ തൈമൂർ അൽ സൈദ് അന്ത്യ വിശ്രമം കൊള്ളുന്ന രാജകുടുംബ ശ്മശാനത്തിന്റെ മതിൽ കെട്ടിനപ്പുറം പ്രാര്‍ത്ഥനയോടെ കണ്ണുനീർ പൊഴിക്കുന്ന ജനതയെയാണ് ഒമാനിലിപ്പോള്‍ കാണാനാവുന്നത്. മനസിലെ ദുഃഖം രേഖപ്പെടുത്താനെത്തുന്നവരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ സമ്പന്നതയിലേക്കുള്ള വളർച്ചയുടെ സമയത്ത് ജനിച്ചവരാണ്.
ഒമാൻ എന്ന രാജ്യത്തെ ക്ഷേമത്തിലേക്ക് നയിച്ച മഹദ് വ്യക്തിയുടെ വിയോഗം താങ്ങാവുന്നതിലധികം മനോവേദനയാണ് ഒമാൻ ജനതക്കും ഒപ്പം രാജ്യത്ത് താമസിച്ചു വരുന്ന വിദേശികൾക്കും നൽകിയിരിക്കുന്നത്. കാലയവനികയിലേക്കുള്ളിലേക്ക് മാറ്റപ്പെട്ട ആ രാഷ്ട്രപിതാവ് തന്റെ പ്രിയപ്പെട്ട പ്രജകള്‍ക്ക് നല്‍കിയ അവസാനത്തെ സ്നേഹസന്ദേശം ഇങ്ങനെയായിരുന്നു...
"പ്രിയപ്പെട്ട എന്റെ ദേശവാസികളെ...
എന്റെ കർമ്മങ്ങളിതാ അവസാനിച്ചു കഴിഞ്ഞു, നിങ്ങളാണെന്റെ പ്രതീക്ഷയും പ്രത്യാശയും. ധർമ്മങ്ങൾ എനിക്ക് ആശ്വാസം നൽകും, നിങ്ങളുടെ പ്രാർത്ഥനകൾ അള്ളാഹുവിങ്കൽ എന്നെ ഉയർത്തും.
ഞാൻ ഖബറിലാകുമ്പോഴും നിങ്ങളുടെ ഓർമ്മകളും പ്രാർത്ഥനകളും എനിക്ക് നിങ്ങൾ നിഷേധിക്കരുത്. എന്നെ നിങ്ങൾ വിസ്മരിക്കരുത്. നിങ്ങളിൽ നിന്നുള്ള എല്ലാ കാര്യങ്ങളും എനിക്ക് വന്ന് ചേർന്ന് കൊണ്ടിരിക്കും " .
എന്ന്,
നിങ്ങളുടെ പ്രിയപ്പെട്ട ഖാബൂസ്."
നീതിമാനായ ഭരണാധികാരിയെ കാത്തിരിക്കുന്ന ഹിസാബില്ലാത്ത സ്വർഗ്ഗത്തിന്റെ പരിമളം കൂടുതൽ കൂടുതൽ ലഭിക്കട്ടെ എന്ന പ്രാർത്ഥയോടുകൂടിയാണ് ഒമാൻ ജനത രാവിലെ മുതൽ വളരെ വൈകിയും ഗാലയിലുള്ള രാജകുടുംബ ശ്മശാന പരിസരത്ത് വന്നു പോകുന്നത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചത്. ശനിയാഴ്ച മസ്‍കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. നാളെ മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.