മടക്കയാത്ര മുടങ്ങി സൗദിയില്‍ കുടുങ്ങിയ പാക് തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി
ഇന്ത്യ - പാക് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സൗദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് പാകിസ്ഥാനിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ തീർത്ഥാടകരുടെ മടക്കയാത്രക്ക് തടസം സൃഷ്ടിച്ചു.
റിയാദ്: പാകിസ്ഥാനില്‍ നിന്നുള്ള തീർത്ഥാടകർക്ക് ആശ്വാസമായി പാകിസ്ഥാനിലേക്കുള്ള വിമാനസർവീസ് പുനഃസ്ഥാപിച്ചു. ഇതോടെ മടക്കയാത്ര മുടങ്ങിയ പാക് ഉംറ തീർത്ഥാടകർ സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി
ഇന്ത്യ - പാക് പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സൗദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് പാകിസ്ഥാനിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ തീർത്ഥാടകരുടെ മടക്കയാത്രക്ക് തടസം സൃഷ്ടിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വിമാന സർവീസ് പുനരാരംഭിച്ചതിനാൽ മടക്കയാത്ര മുടങ്ങിയ തീർത്ഥാടകർ സ്വദേശത്തേക്കു മടങ്ങിത്തുടങ്ങി.
സൗദി എയർലൈൻസും യുഎഇയിലെയും ബഹറൈനിലെയും വിമാന കമ്പനികളും ഇന്നലെമുതൽ ജിദ്ദയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള സർവീസ് പുനഃരാരംഭിച്ചു. മക്കയിലെ താമസസ്ഥലത്തുനിന്ന് തീർത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിൽ എത്തിക്കുന്നതിനുള്ള നടപടികളും ഹജ്ജ്-ഉംറ മന്ത്രാലയം ആരംഭിച്ചു. മടക്കയാത്ര മുടങ്ങിയ തീർത്ഥാടകർക്ക് മന്ത്രാലയം ഇടപെട്ട് മക്കയിലെയും മദീനയിലെയും ഹോട്ടലുകളിൽ താമസ സൗകര്യം ഒരുക്കിയിരുന്നു.