മോഷ്ടിച്ച ആറ് ഫോണുകളില്‍ അഞ്ചെണ്ണവും പോര്‍ട്ടര്‍ വിറ്റു. വിപണി വിലയുടെ പകുതിയിലും താഴെ വാങ്ങിയാണ് ഇയാള്‍ ഫോണുകള്‍ വിറ്റത്. 10,000 ദിര്‍ഹത്തിന് ഫോണുകള്‍ വിറ്റ ഇയാള്‍ ഈ പണം ഉപയോഗിച്ച് 5,000 ദിര്‍ഹത്തിന് സണ്‍ഗ്ലാസുകളും ബാക്കി പണത്തിന് മറ്റ് വിലകൂടിയ വസ്തുക്കളും വാങ്ങുകയായിരുന്നു. 

ദുബൈ: യാത്രക്കാരന്റെ സ്യൂട്ട്‌കേസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ദുബൈ വിമാനത്താവളത്തിലെ ഒരു പോര്‍ട്ടര്‍ക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ചു. ആറ് മൊബൈല്‍ ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്.

മോഷ്ടിച്ച ആറ് ഫോണുകളില്‍ അഞ്ചെണ്ണവും പോര്‍ട്ടര്‍ വിറ്റു. വിപണി വിലയുടെ പകുതിയിലും താഴെ വാങ്ങിയാണ് ഇയാള്‍ ഫോണുകള്‍ വിറ്റത്. 10,000 ദിര്‍ഹത്തിന് ഫോണുകള്‍ വിറ്റ ഇയാള്‍ ഈ പണം ഉപയോഗിച്ച് 5,000 ദിര്‍ഹത്തിന് സണ്‍ഗ്ലാസുകളും ബാക്കി പണത്തിന് മറ്റ് വിലകൂടിയ വസ്തുക്കളും വാങ്ങുകയായിരുന്നു. 

ദുബൈ വിമാനത്താവളം വഴി സ്വദേശത്തേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ ഫോണുകളാണ് പോര്‍ട്ടര്‍ മോഷ്ടിച്ചത്. നാട്ടിലെത്തിയപ്പോഴാണ് ഫോണുകള്‍ മോഷണം പോയ വിവരം യാത്രക്കാരന്‍ അറിയുന്നത്. തിരികെ ദുബൈയിലെത്തിയ ഇയാള്‍ ദുബൈ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 22,000 ദിര്‍ഹം വിലവരുന്ന ഫോണുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയായ പോര്‍ട്ടറെ തിരിച്ചറിഞ്ഞു. അറസ്റ്റ് വാറന്റുമായി ഇയാളെ പിടികൂടാനെത്തിയ പൊലീസ് മോഷ്ടിക്കപ്പെട്ട ഫോണുകളിലൊന്നും സണ്‍ഗ്ലാസുകളും മറ്റ് വിലകൂടിയ വസ്തുക്കളും കണ്ടെത്തി. ഫോണുകള്‍ മോഷ്ടിച്ച് കടയില്‍ വിറ്റതായി പോര്‍ട്ടര്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തുകയായിരുന്നു. മൂന്ന് മാസം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും നാടുകടത്തലുമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ. വിധിയില്‍ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്.