നാല് വർഷത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി  യുഎഇയിലെത്തുന്നത്. രാവിലെ പ്രാദേശിക സമയം 11.30ന് അബുദാബി എമിറേറ്റ്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം നരേന്ദ്രമോദി നിർവഹിക്കും.  

അബുദാബി: രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കും. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ ഉൾപ്പെടെ രാജകുടുംബത്തിലെ പ്രമുഖർ സംബന്ധിക്കും. 

Scroll to load tweet…

നാല് വർഷത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രാവിലെ പ്രാദേശിക സമയം 11.30ന് അബുദാബി എമിറേറ്റ്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം നരേന്ദ്രമോദി നിർവഹിക്കും. തുടർന്ന് പ്രസിഡന്‍ഷ്യൽ പാലസിൽ എത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. 12.30ന് പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ നരേന്ദ്രമോദിക്ക് സമ്മാനിക്കും. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. തുടർന്ന് പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂർത്തിയാക്കി ഉച്ചയ്ക്ക്2.35ന് പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിക്കും. ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവർണ അധ്യായമാണ് മോദിയുടെ മൂന്നാമത് സന്ദർശനവും പരമോന്നത പുരസ്കാര സ്വീകരണവും. കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തിളക്കം കൂട്ടുന്നു.