ദുബായ് ബസ് അപകടം; ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവും ആശ്രിതര്‍ക്ക് 6.4 കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍
ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുണ്ട്. മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും.
ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ ബുധനാഴ്ച ട്രാഫിക് കോടതിക്ക് കൈമാറി. 17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നും നഷ്ടപരിഹാരവും ബ്ലഡ് മണിയും നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. ഏഴ് വര്‍ഷം തടവ് ശിക്ഷക്ക് പുറമെ പിഴയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്നാണ് ആവശ്യം.