ദുബായിലെ ഖുര്‍ആന്‍ പാര്‍ക്ക്; സന്ദര്‍ശകരുടെ പറുദീസയാകുന്നു
വിവിധ സംസ്കാരങ്ങളെ ആശയ, വൈദ്യഗവേഷണ പരമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കും പാർക്കെന്നാണ് അധികൃതർ പറയുന്നത്. 12 വ്യത്യസ്ത തോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നതാണ് ഖുർആനിക് പാർക്കിനെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്
ദുബായ്: ദുബായിലെ ഖുര്‍ആന്‍ പാര്‍ക്കില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. ഖുർആനിൽ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ വ്യത്യസ്ഥമാക്കുന്നത്. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം.
വിവിധ സംസ്കാരങ്ങളെ ആശയ, വൈദ്യഗവേഷണ പരമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കും പാർക്കെന്നാണ് അധികൃതർ പറയുന്നത്. 12 വ്യത്യസ്ത തോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നതാണ് ഖുർആനിക് പാർക്കിനെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വാഴത്തോട്ടം, ഒലീവ്, മാതളം, തുടങ്ങി 51 തരം സസ്യങ്ങൾ പാര്‍ക്കില്‍ സുലഭമായി വിളയുന്നുണ്ട്. ഇതിനായി മാത്രം 12 ഉദ്യാനങ്ങളുണ്ട്. അത്യാധുനിക രീതിയിലും അതോടൊപ്പം സന്ദർശകരെ പുരാതന കാല സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പാറക്കെട്ടുകളിൽ തീർത്ത ഗുഹകളും ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കി മാറ്റുന്നു.
നൈൽ നദി പിളർന്നു മൂസ നബിക്ക് പാതയൊരുക്കിയ മാതൃകയിലാണ് ഗുഹാ ഭാഗത്തേക്കു പണിത ഇടവഴി. തുരങ്ക നിർമാണത്തിന് ഒരു കോടി ദിർഹമാണ് നഗരസഭചെലവിട്ടത്. . മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രവേശനം സൗജന്യമാണ്. എന്നാല്‍ അപൂർവവും വ്യത്യസ്ഥവുമായ സസ്യങ്ങൾ വളർത്തുന്ന ചില്ല് കൂടാരം കാണണമെങ്കിൽ 25 ദിര്‍ഹം കൊടുക്കണം. ദുബായി അല്‍കവനീജില്‍ 64 ഹെക്റ്ററില്‍ പണിത പാര്‍ക്കിന്‍റെ നിര്‍മ്മാണത്തിനു പിന്നില്‍ ദുബായി നഗര സഭയാണ്.