യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദ്ദം കാരണം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, അധികൃതർ പൊതുജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദത്തിന്‍റെ ഫലമായി രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷവും ഇടിമിന്നലോട് കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ അബുദാബി -അൽ ഐൻ - ദുബായ് മേഖലകളിൽ അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായേക്കാം.

മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 30 ഡിഗ്രി സെൽഷ്യസും താപനില പ്രതീക്ഷിക്കുന്നു. തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം 95 ശതമാനം വരെ ഉയർന്നേക്കാം. പർവ്വത മേഖലകളിൽ കൂടുതൽ തണുപ്പുള്ള കാലാവസ്ഥയായിരിക്കും.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഖോർഫക്കാൻ (ഷീസ് പ്രദേശം), അൽ ഹയർ, വാദി അൽ നഹ്‌വ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഴയുള്ള സമയത്ത് വാദികൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് വാദികൾക്കും ഡാമുകൾക്കും സമീപം തടിച്ചുകൂടുന്നവർക്ക് 1,000 ദിർഹം പിഴയും 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ പോകുന്നതും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിൽ തങ്ങുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.