ഐപിഎൽ 2026ലെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ശ്രേയസ് അയ്യരും പ്രഭ്സിമ്രാൻ സിംഗും മുന്നേറിയപ്പോൾ സഞ്ജു സാംസൺ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബെംഗളൂരു: ഐപിഎല്‍ 2026ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ച് മത്സരങ്ങളില്‍ 203 റണ്‍സാണ് ശ്രേയിസിന്റെ സമ്പാദ്യം. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 66 റണ്‍സ് നേടിയതോടെ ശ്രേയസ് ആറാം സ്ഥാനത്തെത്തി. മത്സരത്തില്‍ 80 റണ്‍സ് നേടിയ മറ്റൊരു പഞ്ചാബ് താരം പ്രഭ്സിമ്രാന് സിംഗ് അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ 211 റണ്‍സാണ് പ്രഭ്സിമ്രാന് നേടിയത്. ഇരുവരും മുന്നേറിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ സഞ്ജു സാംസണ് എട്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് വിരാട് നിലവില്‍ വിരാട് കോലിയുടെ തലയിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോലി പട്ടികയില്‍ ഒന്നാമതെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 228 റണ്‍സാണ് കോലി നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസന് 224 റണ്‍സുമായി രണ്ടാമത്. രജത് പാട്ടിദാര്‍ ലക്നൗവിനെതിരായ പ്രകടനത്തെടെ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളില്‍ 222 റണ്‍സാണ് താരം നേടിയത്.
അഞ്ച് മത്സരങ്ങളില്‍ 213 റണ്‍സ് നേടിയ ഇഷാന് കിഷന്, പ്രഭ്സിമ്രാന് മുന്നില്‍ നാലാം സ്ഥാനത്തുണ്ട്. രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി (200) ശ്രേയസിന് പിന്നില്‍ ഏഴാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ സഞ്ജു. യശസ്വി ജയ്സ്വാള്‍ (184), ആംകൃഷ് രഘുവന്‍ഷി (200) എന്നിവര്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലുണ്ട്.
പര്‍പ്പിള്‍ ക്യാപ് പോരില്‍ മാറ്റമില്ല
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കാര്യമായ മാറ്റങ്ങളില്ല. 10 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അന്‍ഷുല്‍ കംബോജും ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണയുമാണ് സംയുക്തമായി ഒന്നാം സ്ഥാനത്തുള്ളത്. രവി ബിഷ്ണോയ് (രാജസ്ഥാന് റോയല്‍സ്), പ്രിന്‍സ് യാദവ് (ലക്നൗ സൂപ്പര്‍ ജയന്റ്സ്) എന്നിവര്‍ ഒന്‍പത് വിക്കറ്റുകളുമായി തൊട്ടുപിന്നാലെയുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
