സൗദി സാധാരണ നിലയിലേക്ക്; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്
മാസ്‌ക് ധരിക്കാതിരിക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന കർഫ്യൂ പൂർണമായി പിൻവലിച്ചതോടെ ഇന്ന് മുതൽ സൗദിയിൽ ജനജീവിതം സാധാരണ നിലയിലായി. എന്നാൽ മാസ്‌ക് ധരിക്കാതിരിക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 3379 പേർക്കാണ്. ഇതോടെ ഇതുവരെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 157612 പേർക്കാണ്. എന്നാൽ രാജ്യത്ത് രോഗമുക്തി ലഭിച്ചവരുടെ എണ്ണത്തിലുള്ള വർധന വലിയ ആശ്വാസം നൽകുന്നതാണ്. ഇന്ന് 2213 പേർക്കുകൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 101,130 ആയി വർധിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 37 പേരാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 1267 ആയി. നിലവിൽ 55215 പേർ ചികിത്സയിലാണ്.
റിയാദിൽ 668 പേർക്കും ജിദ്ദയിൽ 342 പേർക്കും മക്കയിൽ 340 പേർക്കും ദമ്മാമിൽ 225 പേർക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു.
അതേസമയം സൗദി ജയിലുകളിൽ കഴിയുന്ന തടവുകാർക്കിടയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽ വകുപ്പ് വക്താവ് അറിയിച്ചു.
റാപ്പിഡ് ടെസ്റ്റിന് അനുമതി തേടി ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകി