ഖത്തർ പ്രശ്നത്തിന് പൂർണ വിരാമമായെന്ന് സൗദി വിദേശകാര്യ മന്ത്രി
ഒരു വീട്ടിൽ എത്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജി.സി.സി രഷ്ട്രനേതാക്കൾക്ക് അതെല്ലാം വിവേകത്തോടെ മറികടക്കാനും സുരക്ഷിത തീരത്തേക്കും രാജ്യത്തെയും ജനങ്ങളെയും എത്തിക്കാനും കഴിയുമെന്ന സന്ദേശം ലോകമെമ്പാടും നൽകാൻ ഉച്ചകോടിയിലൂടെ കഴിഞ്ഞെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
റിയാദ്: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍ പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധങ്ങൾ ഉടൻ പുനഃസ്ഥാപിക്കും. കൗൺസിലിൽ നേതൃത്വത്തിന്റെ സഹോദര രാഷ്ട്രമായ ഈജിപ്തിന്റെയും വിവേകപൂർണമായ നടപടികളിലൂടെയാണ് വിയോജിപ്പുകൾക്ക് പൂർണമായ വിരാമവും നയതന്ത്രബന്ധങ്ങളുടെ സമ്പൂർണ തിരിച്ചുവരവുമുണ്ടായിരിക്കുന്നത്.
സൽമാൻ രാജാവിന്റെ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടി കൗൺസിൽ സംവിധാനത്തിന്റെയും അറബ് ദേശീയ സുരക്ഷയുടെയും പരമോന്നത താൽപര്യങ്ങളെ ഉയർത്തികൊണ്ടുവന്നു. ഒരു വീട്ടിൽ എത്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജി.സി.സി രഷ്ട്രനേതാക്കൾക്ക് അതെല്ലാം വിവേകത്തോടെ മറികടക്കാനും സുരക്ഷിത തീരത്തേക്കും രാജ്യത്തെയും ജനങ്ങളെയും എത്തിക്കാനും കഴിയുമെന്ന സന്ദേശം ലോകമെമ്പാടും നൽകാൻ ഉച്ചകോടിയിലൂടെ കഴിഞ്ഞെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാനുള്ള രാഷ്ട്രങ്ങളുടെ പ്രതിബദ്ധത ഉറപ്പുനൽകുന്നതാണ് അൽഉല കരാർ.