ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമെന്ന് സൗദി തൊഴിൽമന്ത്രി
ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമെന്ന് സൗദി തൊഴിൽ മന്ത്രി
റിയാദ്:ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമെന്ന് സൗദി തൊഴിൽ മന്ത്രി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേർക്ക് ഈ മേഖലയിൽ തൊഴിൽ ലഭ്യമാക്കിയതായി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹി വ്യക്തമാക്കി.
രാജ്യത്തെ ഫാർമസി മേഖലയിൽ രണ്ടായിരം തൊഴിലുകൾ സ്വദേശിവൽക്കരിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി. അടുത്ത വർഷാവസാനത്തോടെ ഇത്രയും തൊഴിലുകൾ സ്വദേശിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യ സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവച്ചു ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം ഉയർത്തുന്നതിനും കൂടുതൽ സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനും മന്ത്രാലയം ഊർജ്ജിത ശ്രമം നടത്തുകയാണെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹി പറഞ്ഞു.
സ്വകാര്യ മേഖലയിൽ 14,338 പേര് ഫാർമസിസ്റ്റുകളായി ജോലിചെയ്യുന്നതായാണ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്ക്. ഇതിൽ 2082 പേര് സ്വദേശികളും 12,256 പേര് വിദേശികളുമാണ്. അഞ്ചു വർഷത്തിനുള്ളിൽ സൗദി ഫാർമസിസ്റ്റുകളുടെ എണ്ണത്തിൽ 149 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് സൗദി ഹെൽത്ത് സ്പെഷ്യലിറ്റീസ് കമ്മീഷൻ കണക്കാക്കുന്നത്.