കൊറോണ: പക്ഷി മൃഗാദികളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സൗദിയുടെ മുന്നറിയിപ്പ്
ചൈനയിൽ പടരുന്ന പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്ന് പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
റിയാദ്: ചൈനയിലെ വുഹാനിൽ പുതിയ കൊറോണ രോഗം പടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പക്ഷി മൃഗാദികളുമായി ഇടപെടുന്നവർ മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പ്. രാജ്യത്തുള്ളതും ഇറക്കുമതി ചെയ്യുന്നതുമായ പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മതിയായ പ്രതിരോധ മുൻകരുതലെടുത്തിരിക്കണമെന്ന് സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവും സൗദി വന്യജീവി അതോറിറ്റിയുമാണ് ആവശ്യപ്പെട്ടത്.
ചൈനയിൽ പടരുന്ന പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്ന് പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടലിലും കരയിലുമുള്ള ചില ജീവികളെ വിൽപന നടത്തുന്ന കമ്പോളത്തിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നും അവിടെയുള്ള ജീവികളിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകർന്നതെന്നും റിപ്പോർട്ടുകളുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സൗദിയിലെ ജീവികളിൽ ഇതുവരെ കെറോണ വൈറസ് കണ്ടെത്തിയിട്ടില്ല.
രാജ്യത്ത് മുമ്പ് രേഖപ്പെടുത്തിയ കൊറോണ വൈറസ് പുതിയ വൈറസിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പല ദേശാടന പക്ഷികളുടെയും ജീവികളുടെയും വരവും പോക്കും സൗദി അറേബ്യ സ്ഥിതി ചെയ്യുന്ന ഭൂമേഖലയിൽ കൂടിയാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന പക്ഷി മൃഗാദികളിൽ നിന്നും രോഗപകർച്ച ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ പ്രകൃതിയിൽ കാണുന്ന ഇത്തരം ജീവിവർഗങ്ങളുമായി ഇടപ്പെടുമ്പോഴും ആവശ്യമായ മുൻകരുതലെടുക്കണം.
അനിവാര്യഘട്ടങ്ങളിൽ അല്ലാതെ മൃഗങ്ങളുമായുള്ള ഇടപെടൽ ഒഴിവാക്കുക, രോഗം പരത്തുന്ന ജീവികളെ വേട്ടയാടുകയോ, വിൽപന നടത്തുകയോ ചെയ്യാതിരിക്കുക, മുഖം മൂടി, കൈയ്യുറ പോലുള്ളവ ധരിക്കുക, മൃഗങ്ങളും പക്ഷികളുമായി ഇടപെട്ടാൽ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക, രോഗബാധയുടെ ലക്ഷണങ്ങളുള്ളതോ ചത്തതോ ആയ പക്ഷിമൃഗാദികളുമായി ഇടപെടുമ്പോൾ വേണ്ട മുൻകരുതൽ സ്വീകരിക്കുക, ദേശാടന പക്ഷികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു കഴിയുക, പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളെ വേട്ടയാടുന്നത് ഒഴിവാക്കുക, അപരിചിതമായ ജീവികളെ ഭക്ഷിക്കാതിരിക്കുക തുടങ്ങിയവ മനുഷ്യർക്കും മൃഗങ്ങൾക്കുമടിയിലെ രോഗപകർച്ച കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വാർത്താർക്കുറിപ്പിൽ പറഞ്ഞു. കൂട്ടത്തോടെ ജീവികൾ ചാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.