ഓട്ടോ ഡ്രൈവറും ചുമട്ടു തൊഴിലാളിയുമായിരുന്ന മാത്യുവിന് നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. ന്ന് ഹൃദയമെത്തിച്ചത് നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു.
കൊച്ചി: സംസ്ഥാന ചരിത്രത്തിലാദ്യമായി എയർ ആംബുലൻസ് സഹായത്തിൽ ഹൃദയംമാറ്റി വയ്ക്കൽ ശസ്തക്രിയക്ക് വിധേയനായ തൃശൂർ ചാലക്കുടി സ്വദേശി മാത്യു ആച്ചാടൻ മരണത്തിന് കീഴടങ്ങി. ഹൃദയാഘാതത്തെ തുടർന്നാണ് 57ആം വയസ്സിൽ വീട്ടിൽ വച്ചായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ നീലകണ്ഠ ശർമ്മയുടെ ഹൃദയം നെഞ്ചോട് ചേർത്തുള്ള ചാലക്കുടി സ്വദേശി മാത്യു ആച്ചാടന്റെ ജീവിതം ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപാണ് നാവിക സേനയുടെ ഡോണിയർ വിമാനത്തിൽ തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം കൊച്ചിയിലെത്തിച്ച് മാത്യു ആച്ചാടന് തുന്നിപ്പിടിച്ചത്.
തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം സ്വദേശിയായ മാത്യുവിന് 10 വർഷം മുമ്പാണ് ഹൃദയം മാറ്റി വെക്കുന്നത്. ഓട്ടോ ഡ്രൈവറും ചുമട്ടു തൊഴിലാളിയുമായിരുന്ന മാത്യുവിന് നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം മൂലം മരണം സംഭവിച്ച നീലകണ്ഠ ശർമ എന്ന യുവ അഭിഭാഷകന്റെ ഹൃദയമാണ് മാത്യുവിന് ലഭിച്ചത്. എന്നാൽ ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. റോഡ് മാർഗം ഹൃദയം എത്തിക്കാൻ ഏകദേശം നാല് മണിക്കൂർ എടുക്കുമെന്നതും അക്കാലത്തെ റോഡിന്റെ അവസ്ഥയും ശസ്ത്രക്രിയയുടെ വിജയത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് എയർ ആംബുലൻസ് എന്ന ആശയം മുന്നോട്ടുവരുന്നത്.
പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പിന്നീട് കാര്യങ്ങൾ ഏകീകരിച്ചത്. എറണാകുളം ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയാക് സർജറി വിഭാഗം മേധാവിയായിരുന്നു ഡോ. ജോസ് ചാക്കോ നേവിയിലുള്ള തന്റെ ബന്ധു മുഖേന ഹെലികോപ്റ്ററിനായി ശ്രമിച്ചു. എന്ന് എംഎൽഎ ആയിരുന്നഹൈബി ഈഡൻ വഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടറുടെയും നേവി ഉദ്യോഗസ്ഥരുടെയും ഏകോപനത്തിലൂടെ അനുയോജ്യമായ വിമാനം ക്രമീകരിക്കുകയും ഹൃദയം നാവികസേനയുടെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുകയുമായിരുന്നു. നേവി വിമാനത്താവളത്തിൽ നിന്ന് കൊച്ചി ലിസി ആശുപത്രിയിൽ ഹൃദയമെത്തിക്കാനെടുത്ത മിനിറ്റുകൾ കൊച്ചി നഗരം ശ്വാസം അടക്കി പിടിച്ചാണ് കണ്ട് നിന്നത്.
വിജയകരമായി ശസ്ത്രിക്രിയ പൂർത്തിയാക്കി മാത്യു ആച്ചാടൻ ആശുപത്രി വിട്ടു. തുടർന്നും ഓട്ടോ ഡ്രൈവറായി ഭാര്യ ബിന്ദുവിനും മക്കൾക്കുവുമൊപ്പമുള്ള ജീവിതം തുടർന്നു. രണ്ടാഴ്ച മുൻപ് വരെ സമയാസമയത്ത് ആശുപത്രിയിൽ വന്ന് തുടർപരിശോധനകളും ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ പരിശോധനയിലും അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. നിലവിൽ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ആച്ചാടന്റെ വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയ ശേഷമാകും സംസ്കാര ചടങ്ങുകൾ.
മാത്യു ആച്ചാടന് ശേഷം നിരവധി അവയവദാന ശസ്ത്രക്രിയകൾ സംസ്ഥാനത്ത് നടന്നു. തിരുവവന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒരിക്കൽ കൂടി ഡോർണിയർ വിമാനത്തിലും ഏഴ് തവണ സർക്കാർ ഹെലികോപ്റ്ററിലും ഹൃദയമെത്തിച്ചു.കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഒരു തവണയും. ഈ ശസ്ത്രിക്രിയ പൂർത്തിയാക്കിയവർ ആരോഗ്യമുള്ളവരായി ഇപ്പോഴും തുടരുന്നു. മാത്രമല്ല കൂടുതൽ പേർ മരണാനന്തരം അവയദാനത്തിന് സമ്മതപത്രം നൽകാൻ സന്നദ്ധരാകുന്നു. രോഗികളുടെ മരണത്തിന് ശേഷം ബന്ധുക്കളും മറ്റൊരു ജീവന് വെളിച്ചമേകാൻ മനസ്സൊരുക്കുന്നതും മാത്യു ആച്ചാടനായി സമൂഹം തുടങ്ങിയ ആ പരിശ്രമങ്ങളിലാണ്.


