മക്കയില്‍ ആയുധവുമായെത്തി തീവ്രവാദ സംഘടനകളെ അനുകൂലിച്ച് സംസാരിച്ചയാള്‍ പിടിയിൽ - വീഡിയോ
കഴിഞ്ഞ ചൊവ്വാഴ്‍ചയായിരുന്നു സംഭവം. കൈയില്‍ കത്തിയുമായി വിശ്വാസികള്‍ക്കിടയിലൂടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിയും ഭീകര സംഘടനകളെ അനുകൂലിച്ച് സംസാരിച്ചും നടന്നുനീങ്ങിയയാള്‍ മറ്റുള്ളവരെ ഭീതിയിലാഴ്‍ത്തി.
റിയാദ്: മസ്‍ജിദുൽ ഹറമിൽ ആയുധവുമായെത്തി തീവ്രവാദ സംഘടനകളെ അനുകൂലിച്ച് സംസാരിച്ചയാള്‍ പിടിയിൽ. വൈകുന്നേരത്തെ നമസ്‍കാരത്തിന് ശേഷമായിരുന്നു സംഭവം. ഹറമിന്റെ ഒന്നാം നിലയില്‍ വെച്ചാണ് ഒരാള്‍ ഭീകര സംഘടനയെ അനുകൂലിക്കുന്ന തരത്തില്‍ സംസാരിച്ചതെന്നും ഇയാളെ ഹറം സുരക്ഷാ സേന അറസ്റ്റ് ചെയ്‍തുവെന്നും മക്ക മേഖലാ സുരക്ഷാ വക്താവ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‍ചയായിരുന്നു സംഭവം. കൈയില്‍ കത്തിയുമായി വിശ്വാസികള്‍ക്കിടയിലൂടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിയും ഭീകര സംഘടനകളെ അനുകൂലിച്ച് സംസാരിച്ചും നടന്നുനീങ്ങിയയാള്‍ മറ്റുള്ളവരെ ഭീതിയിലാഴ്‍ത്തി. ഉടന്‍തന്നെ സുരക്ഷാ സൈനികര്‍ ഇയാളെ കീഴ്‍പ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പൊലീസ് വക്താവ് പറഞ്ഞു.
സംഭവത്തെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്‍ദുറഹ്‍മാൻ അൽസുദൈസ് അപലപിച്ചു. ഹറമുകളുടെ വിശുദ്ധി കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ അദ്ദേഹം സുരക്ഷ തകർക്കാനും അവിടെയെത്തുന്നവരെ ഭയപ്പെടുത്താനും ആരെയും അനുവദിക്കില്ലെന്നും അറിയിച്ചു.