കൊവിഡിനെ പൂര്‍ണമായി തുരത്തണം; സൗദിയിൽ കറൻസിയും ക്വാറന്‍റീനില്‍ വയ്ക്കുന്നു
രോഗവ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് കറൻസിയും നാണയങ്ങളും 14 മുതൽ 20 ദിവസംവരെ സീൽ ചെയ്ത് ഐസൊലേറ്റ് ചെയ്യാൻ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ തീരുമാനം
റിയാദ്: കൊവിഡ് 19 വൈറസിനെ പൂര്‍ണമായി തുരത്താന്‍ സൗദിയിൽ കറൻസിയും ക്വാറന്‍റീനില്‍ വയ്ക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് കറൻസിയും നാണയങ്ങളും 14 മുതൽ 20 ദിവസംവരെ സീൽ ചെയ്ത് ഐസൊലേറ്റ് ചെയ്യാൻ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ തീരുമാനം. ദേശീയ, അന്തർദേശിയ ഉറവിടങ്ങളിൽ നിന്നുവരുന്ന ബാങ്ക് നോട്ടുകളും നാണയങ്ങളും കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഐസൊലേറ്റ് ചെയ്യുന്നത്.
നോട്ടുകളോടൊപ്പം ഇലക്ട്രേണിക് പേയ്‌മെന്റിനായി ഉപയോഗിക്കുന്ന ഡെബിറ്റ് കാർഡ് പോലെയുള്ളവയും വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതാണെന്നും സാമ വ്യക്തമാക്കി. കറൻസിയും നാണയവും എവിടെനിന്ന് വരുന്നു എന്നതിന് അനുസൃതമായാണ് ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നത്.
ബാങ്ക് നോട്ടുകളും നാണയങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സാങ്കേതിക മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് നല്ലതും ചീത്തയുമായ കറൻസിയെ വേർതിരിച്ചെടുക്കുമെന്ന് സാമ അറിയിച്ചു.
ഇത്തരം സാങ്കേതിക മാർഗത്തിലൂടെ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ കറൻസിയും നാണയങ്ങളും ബാങ്കുകൾക്ക് വിതരണം ചെയ്യും. അതേസമയം ഇത്തരം മുൻകരുതൽ നടപടികൾ വിപണിയിലെ പണത്തിന്റെ ഒഴുക്കിനെ ബാധിക്കില്ലെന്ന് സാമ്പത്തിക മേഖലയിലെ വിദഗദ്ധർ അഭിപ്രായപ്പെട്ടു.