നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സ‍ർട്ടിഫിക്കറ്റ് പരിശോധനാ കേന്ദ്രത്തിൽ ഉദ്യോഗാർത്ഥികൾ കൊണ്ടുവന്ന ചില സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവരുടെ സർട്ടിഫിക്കറ്റ് അറസ്‍റ്റേഷന്റെ പേരിൽ തട്ടിപ്പ്. വ്യാജ സീലുകൾ ഉഫയോഗിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്‍റ്റ് ചെയ്ത് നൽകിയാതായാണ് കണ്ടെത്തിയത്. ട്രാവൽ ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന ഇടനിലക്കാരുമാണ് ഈ വ്യാജ അറ്റസ്‍റ്റേഷനുകൾക്ക് പിന്നിലെന്നാണ് അനുമാനം. സംഭവത്തിൽ നോർക്ക റൂട്ട്സ് നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷനായി ചിലർ സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് അവയിൽ വ്യാജ സീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന്‍ നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് നോർക്ക ഈ സർട്ടിഫിക്കറ്റുകൾ നിയമ നടപടികള്‍ക്കായി കൈമാറി. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നോർക്ക റൂട്ട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

പലപ്പോഴും ഉടമകൾ അറിയാതെ ആയിരിക്കും ഏജൻസികളും ഇടനിലക്കാരും സ‍ർട്ടിഫിക്കറ്റുകളിൽ വ്യാജ സീൽ പതിച്ച് അറസ്റ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാൽ പിന്നീട് വ്യാജ അറ്റസ്റ്റേഷൻ പിടിക്കപ്പെടുമ്പോൾ നിയമപരമായ നടപടികൾ അനിവാര്യമായി മാറും. ഇതിനായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, സർട്ടിഫിക്കറ്റുകൾ തിരിച്ചു കിട്ടാനുള്ള കാലതാമസം എന്നിവയ്ക്കും നിയമ നടപടികൾക്കും സാധ്യതയുണ്ട്. 

സർട്ടിഫിക്കറ്റ് അറ്റസ്‍റ്റേഷന്റെ കാര്യത്തിൽ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മറ്റേതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര - കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.

വിദ്യാഭ്യാസ (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്‍പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്