കുറ്റകൃത്യങ്ങളും അപകടങ്ങളും കുറച്ച് ഷാർജ യുഎഇയിലെ സുരക്ഷിത എമിറേറ്റ് എന്ന ഖ്യാതിയിലേക്ക് മുന്നേറുന്നു. ജനങ്ങളിലെ സുരക്ഷിതബോധം 98 ശതമാനമാക്കി ഉയർത്താനായതായാണ് ഷാർജ പൊലീസ് പറയുന്നത്.

ഷാര്‍ജ: കുറ്റകൃത്യങ്ങളും അപകടങ്ങളും കുറച്ച് ഷാർജ യുഎഇയിലെ സുരക്ഷിത എമിറേറ്റ് എന്ന ഖ്യാതിയിലേക്ക് മുന്നേറുന്നു. ജനങ്ങളിലെ സുരക്ഷിതബോധം 98 ശതമാനമാക്കി ഉയർത്താനായതായാണ് ഷാർജ പൊലീസ് പറയുന്നത്.

ഷാർജ പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന മൂന്നാമത് മീഡിയാ ഫോറത്തിൽ അവതരിപ്പിച്ച പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടാണ് വിവരങ്ങൾ നിരത്തുന്നത്. കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും പോയവര്‍ഷം നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതായി വകുപ്പ് മേധാവികള്‍ അറിയിച്ചു.

ലഹരി വസ്തുക്കളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരേ നടത്തിയ പ്രചാരണങ്ങളും ലക്ഷ്യം കണ്ടു. ഇതുസംബന്ധിച്ച കേസുകളിൽ 61 ശതമാനത്തിന്റെ കുറവ് 2018ല്‍ രേഖപ്പെടുത്തി. റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ വലിയ നേട്ടമായി ഷാർജ പൊലീസ് കാണുന്നത്. 

‍2017-ൽ 103 വലിയ അപകടങ്ങളുണ്ടായപ്പോൾ അത് 83 ആയി കുറഞ്ഞു. അപകടങ്ങളുണ്ടായാൽ അടിയന്തര ഘട്ടങ്ങളിൽ 9.6 മിനിറ്റുകൊണ്ട് സംഭവ സ്ഥലത്തെത്തിച്ചേരാൻ ഇപ്പോൾ പോലീസിന് കഴിയുന്നതായി ഷാർജ പോലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സെറി അൽഷംസി പറഞ്ഞു.

സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ടും മറ്റും ജയിലിലായ ഒട്ടേറെ പേർക്ക് ഷാർജ ഭരണാധികാരി ഇടപെട്ട് മോചനം നൽകി. വരുന്ന റംസാൻ ഉൾപ്പെടെയുള്ള വിശേഷാവസരങ്ങളിൽ ഷാർജ ഭരണാധികാരിയുടെ ഭാഗത്തുനിന്ന് കൂടുതൽ പേർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സെറി അൽഷംസി പറഞ്ഞു. 

സാമ്പത്തിക കാര്യങ്ങളിലെ തർക്കങ്ങളുമായി എത്തിയ 6210 കേസുകളിൽ 31.3 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് പോലീസ് ഇടപെട്ട് പരിഹരിച്ചത്. അത്തരം പ്രവർത്തനങ്ങളിൽ മാർഗനിർദേശം നൽകാൻ പോലീസ് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. വിവിധതലങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായി എമിറേറ്റിലെ ജനങ്ങളുടെ സന്തോഷ സൂചിക 69.6 ശതമാനമായി ഉയർന്നിതായും പോലീസ് കണക്കുകള്‍ നിരത്തി വിശദീകരിച്ചു.