Asianet News MalayalamAsianet News Malayalam

ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കിയ സംഭവം; ഡിജിസിഎ അന്വേഷണം നടത്തും

229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രതകരാർ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.ഇപ്പോൾ വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റിയിരിക്കുന്നത്.

sharjah flight emergency landing at nedumbassery DGCA will investigate
Author
Kochi, First Published Jul 15, 2022, 11:58 PM IST

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായത് കൊണ്ട് അടിയന്തര ലാൻഡിംഗ് വേണ്ടി വന്നു എന്നാണ് എയർ അറേബ്യ വ്യക്തമാക്കിയിരിക്കുന്നത്. 229 പേരുമായി യാത്ര ചെയ്ത വിമാനം യന്ത്രതകരാർ ഉണ്ടായിട്ടും അത്ഭുതകരമായാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഇപ്പോൾ വിമാനം പാർക്കിംഗ് ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. ലാൻഡിംഗിന്‍റെ ദൃശ്യങ്ങൾ ഇതുവരെയും വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല.

സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടയുടൻ എയർ അറേബ്യാ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും അരമണിക്കൂർ സമയം മുൾമുനയിൽ നിർത്തിയാണ് വിമാനം റണ്‍വേയിൽ ഇറക്കിയത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിലാണ് യന്ത്രതകരാർ സംഭവിച്ചത്. നെടുമ്പാശേരിയിൽ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാൻഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് അടിയന്തര ലാൻഡിംഗ് തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിൽ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29 ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയർ അറേബ്യ വിമാനം റണ്‍വേയിൽ നിന്നും പാർക്കിംഗിലേക്ക് വലിച്ച് നീക്കി. ഈ സമയം രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കാൻ കഴിഞ്ഞില്ല. ഹൈദരാബാദിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനം കണ്ണൂരിലേക്കും എയർ അറേബ്യയുടെ അബുദാബിയിൽ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ടു. രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിൽ ആയതായി അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios