അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും  നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ ഷാര്‍ജ പൊലീസ് പിടിച്ചെടുത്തു.

ഷാര്‍ജ: നിയമ വിരുദ്ധമായി വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ (Illegal vehicle modification) നടത്തുക വഴി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ പിടിച്ചെടുത്തതായി (Vehicles seized) ഷാര്‍ജ പൊലീസ് (Sharjah Police) അറിയിച്ചു. എഞ്ചിനുകളില്‍ മാറ്റം വരുത്തി അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 505 വാഹനങ്ങളും 104 മോട്ടോര്‍സൈക്കിളുകളുമാണ് പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമ ലംഘനം അനുസരിച്ചുള്ള ശിക്ഷകള്‍ വാഹന ഉടമകള്‍ക്ക് നല്‍കിയതായി ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഒമര്‍ ബുഗാനിം പറഞ്ഞു. എഞ്ചിനുകളില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടാന്‍ ഷാര്‍ജ പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും ഇത്തരം വാഹനങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാക്കാന്‍ പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൗമാര പ്രായക്കാര്‍ റോഡുകളില്‍ അശ്രദ്ധമായി മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നതും ആളുകള്‍ക്ക് ശല്യമാക്കുണ്ടാക്കുന്നതും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന തുടങ്ങിയത്. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകട മരണങ്ങള്‍ കുറയ്‍ക്കാനും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഷാര്‍ജ പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.