ഔദ്യോഗിക രേഖകളിൽ 'വീട്ടമ്മ' എന്നതിന് പകരം 'തലമുറകളെ വാർത്തെടുക്കുന്നവർ' എന്ന് പേര് മാറ്റുമെന്ന് ദുബായ് കിരീടാവകാശിയുടെ പ്രഖ്യാപനം. സമൂഹത്തെയും കുടുംബത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്ക് കണക്കിലെടുത്താണ് ഈ മാറ്റം.
ദുബായ്: മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഔദ്യോഗിക രേഖകളിൽ 'വീട്ടമ്മ' എന്നതിന് പകരം 'തലമുറകളെ വാർത്തെടുക്കുന്നവർ' (Generations Shaper) എന്ന് മാറ്റാൻ അദ്ദേഹം ഉത്തരവിട്ടു.
സമൂഹത്തെയും കുടുംബത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്ക് കണക്കിലെടുത്താണ് ഈ മാറ്റം. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം ശൈഖ് ഹംദാൻ നൽകിയത്. കുട്ടികളുടെ ആദ്യത്തെ വിദ്യാലയം അമ്മമാരാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ഉത്തരവാദിത്തബോധവും മൂല്യങ്ങളും സ്നേഹവും കുട്ടികൾ പഠിക്കുന്നത് അമ്മമാരിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലാ അമ്മമാർക്കും നന്ദി. നിങ്ങളാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. ഏവർക്കും മാതൃദിനാശംസകൾ നേരുന്നു,’ ശൈഖ് ഹംദാൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. മനോഹരമായൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


