യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.

അബുദാബി: അടുത്ത വര്‍ഷത്തേക്ക് 58 ബില്യന്‍ ദിര്‍ഹത്തിന്റെ (1.17 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) ബജറ്റിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്‍ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.

സുപ്രധാന മേഖലകളിലെ പദ്ധതികളുടെ പ്രവര്‍ത്തനം 2021ലും തുടരുമെന്നും അവയുടെ വികസനത്തിന് പ്രത്യേക പ്രധാന്യം നല്‍കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 2021ല്‍ അതിവേഗത്തില്‍ കരകയറുന്ന സമ്പദ്‍വ്യവസ്ഥകളിലൊന്ന് യുഎഇയുടേതായിരിക്കും. കൂടുതല്‍ കാര്യക്ഷമതും പുരോഗതിയുമുള്ള വര്‍ഷമായിരിക്കും 2021 എന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ആറ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തിക കരാറുകള്‍ക്കും യുഎഇ മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയിട്ടുണ്ട്.