ദുബൈയിൽ നിന്ന് ഫുജൈറ വരെയായിരുന്നു ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യാത്ര ചെയ്തത്.
ദുബൈ: യുഎഇയുടെ വരാനിരിക്കുന്ന ആദ്യ ദേശീയ ട്രെയിൻ സർവ്വീസായ ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബൈയിൽ നിന്ന് ഫുജൈറ വരെയായിരുന്നു യാത്ര.
പാസഞ്ചർ ട്രെയിൻ അടുത്ത വർഷം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിൽ നിന്ന് ഫുജൈറയിലേക്കൊരു യാത്രപോകാൻ അടുത്ത വർഷം ഇനി ഇത്തിഹാദ് ട്രെയിനിന് ടിക്കറ്റെടുത്താൽ മതിയാകും. ആ ശുഭസൂചന നൽകുന്നതാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത്തിഹാദ് പാസഞ്ചർ ട്രെയിനിൽ നടത്തിയ യാത്ര. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐൻ, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദൈദ് സൗദി അതിർത്തിയിലെ ഗുവേഫാത് ഒമാനുമായി ചേരുന്ന സൊഹാര്‍. അങ്ങനെ യുഎഇയിലെ 11 നഗരങ്ങളെയും മേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ.
രാജ്യത്തെ മൊത്തം ബന്ധിപ്പിച്ചുള്ള റെയിൽ നെറ്റ്‍വർക്ക് യുഎഇക്ക് ആദ്യമായാണ്. ഹിറ്റായാൽ യാത്ര എളുപ്പമാവുന്നതിലൂടെ രാജ്യത്തെ പ്രവാസികളുടെ ഉൾപ്പടെ താമസം, ജോലി, യാത്രകൾ എന്നിവയെ ഇത് മാറ്റിമറിച്ചേക്കും. 200 കിലോമീറ്റർ വരെ വേഗമാർജ്ജിക്കും. ചരക്കുനീക്കം 2023ൽ തുടങ്ങി. 900 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റെയിൽ. ഇതിനോടകം തീരുമാനമായ സ്റ്റേഷനുകൾ ഫുജൈറയിലും ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്. ദുബൈയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, അബുദാബി മുസഫ ഇൻഡസ്ട്രിയിൽ ഏരിയക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലായിരിക്കും സറ്റേഷനുകളെന്ന് പ്രതീക്ഷിക്കുന്നു.
