ഇപ്പോള്‍ ഈ സിനിമയ്‌ക്കെതിരെ ഈജിപ്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഈജിപ്ഷ്യന്‍ നടി മോണ സാകിയുടെ കഥാപാത്രം തന്റെ അടിവസ്ത്രം, വസ്ത്രത്തിന് അടിയിലൂടെ ഊരിയെടുക്കുന്ന ചിത്രത്തിലെ ഒരു രംഗത്തിന് എതിരെയാണ് ഈജിപ്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ബെയ്‌റൂത്ത്, ലെബനോന്‍: നെറ്റ്ഫ്‌ലിക്‌സില്‍(Netflix) റിലീസ് ചെയ്ത 'പെര്‍ഫെക്ട് സ്‌ട്രെയിഞ്ചേഴ്‌സ്' (Perfect Strangers )എന്ന ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധം. ചിത്രത്തിന്റെ അറബിക് (Arabic)പതിപ്പിനെതിരെയാണ് മിഡില്‍ ഈസ്റ്റില്‍ പ്രതിഷേധം ഉയരുന്നത്. ഈജിപ്ത് (Egypt)ഉള്‍പ്പെടെ അറബ് രാജ്യങ്ങളിലാണ് ഈ സിനിമയ്ക്കെതിരെ പ്രതിഷേധം ഉയരുന്നത്. 

ഒരു ഡിന്നര്‍ വേളയില്‍ ഒന്നിച്ചു ചേരുന്ന ഏഴ് സുഹൃത്തുക്കളെ പ്രമേയമാക്കി ഒരുക്കിയതാണ് ചിത്രം. സുഹൃത്തുക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ വരുന്ന സന്ദേശങ്ങള്‍ പങ്കുവെക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുനര്‍നിര്‍മ്മിച്ച ചിത്രം, 18 ഭാഷകളില്‍ പുറത്തിറക്കിയിട്ടുണ്ട്. വിശ്വസ്തത, സൗഹൃദം, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ചിത്രം വഴിയൊരുക്കിയിട്ടുണ്ട്.

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ അറബിക് സിനിമയാണിത്. ജനുവരി 20ന് പുറത്തിറങ്ങിയ ചിത്രം വളരെ വേഗം തന്നെ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയായി മാറി. ഈജിപ്ഷ്യന്‍ നടി മോണ സാകിയുടെ കഥാപാത്രം തന്റെ അടിവസ്ത്രം, വസ്ത്രത്തിന് അടിയിലൂടെ ഊരിയെടുക്കുന്ന ചിത്രത്തിലെ ഒരു രംഗത്തിന് എതിരെയാണ് ഈജിപ്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇതിന് പുറമെ ചിത്രത്തിലെ ഒരു പുരുഷ കഥാപാത്രം തന്റെ ബാല്യകാല സുഹൃത്തുക്കളെ വരെ ഞെട്ടിച്ചുകൊണ്ട് സ്വവര്‍ഗാനുരാഗി ആകുന്നുമുണ്ട്. ഈ ചിത്രം കുടുംബ മൂല്യങ്ങളെ ലക്ഷ്യം വെക്കുന്നെന്നും അതുകൊണ്ട് ഈജിപ്തില്‍ നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കണമെന്നും ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലെ അംഗമായ മുസ്തഫ ബക്രി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞതായി 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം ഉന്നയിച്ച്, രാജ്യത്ത് ഈ ചിത്രം വിലക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.