കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേ ഭാരത് വിമാനങ്ങള്‍ വിലക്കി ദുബൈ
രണ്ട് തവണ ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്. കൂടാതെ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബൈ അധികൃതര്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദുബൈ: വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ താത്കാലിക വിലക്ക് ഏർപ്പെടുത്തി. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി. വിലക്കിനെ തുടർന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാർജയിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തു.
ഇന്ന് മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണ ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്. കൂടാതെ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബൈ അധികൃതര്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ട് തവണ സുരക്ഷാ ലംഘിച്ച് ദുബൈയില്‍ എത്തിച്ചുവെന്ന് കാണിച്ചാണ് സിവില്‍ ഏവിയേഷന്‍റെ നോട്ടീസ്. ഇന്ന് മുതല്‍ ഒക്ടോബര്‍ രണ്ട് വരെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബൈയിലേക്ക് വരാനാകില്ല. ഈ മാസം രണ്ടിന് ജയ്പുരില്‍ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവായ യാത്രക്കാരന്‍ ദുബൈയില്‍ എത്തിയതെന്ന് സിവില്‍ ഏപിയേഷന്‍ വ്യക്തമാക്കുന്നു.
രോഗിയുടെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, യാത്ര ചെയ്ത് സീറ്റ് നമ്പര്‍ ഉള്‍പ്പെടെ നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിട്ടുള്ളത് കൊണ്ട് സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യക്ക് മുന്നറയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നടപടി വന്നിരിക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഡ് രോഗി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ആശങ്കയിലാണ്. ഇന്ന് മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ ഇന്ത്യ സര്‍വ്വീസുകളെല്ലാം റദ്ദാക്കി. പല സര്‍വ്വീസുകളും ഷാര്‍ജിയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്.