യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യുമെന്ന് നൊബേൽ ജേതാവ് കൂടിയായ ടിമോർ-ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോർട്ട.
ദുബൈ: ആഗോള സമാധാനത്തിനും മാനുഷിക സേവനങ്ങൾക്കും യുഎഇ നൽകുന്ന സമാനതകളില്ലാത്ത സംഭാവനകളെ മുൻനിർത്തി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യുമെന്ന് നൊബേൽ ജേതാവ് കൂടിയായ ടിമോർ-ലെസ്റ്റെ പ്രസിഡന്റ് ജോസ് റാമോസ് ഹോർട്ട പറഞ്ഞു.
യുഎഇയുടെ മാനുഷികവും നയതന്ത്രപരവുമായ നീക്കങ്ങൾ പലപ്പോഴും ആഗോളതലത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് റാമോസ്-ഹോർട്ട വ്യക്തമാക്കി. എറിത്രിയ-എത്യോപ്യ തർക്കപരിഹാരവും, അടുത്തിടെ നടന്ന റഷ്യ-യുക്രെയ്ൻ ചർച്ചകളും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ, വികസന പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി യുഎഇ നൽകുന്ന സഹായം ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിനയവും ലാളിത്യവും
ശൈഖ് മുഹമ്മദ് ബിൻ സായിദ് വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും, തന്റെ പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കാതെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം സമാധാന ദൗത്യങ്ങൾ നടത്തുന്നുണ്ടെന്നും ഹോർട്ട പറഞ്ഞു. ഗസയിലെ ഫീൽഡ് ഹോസ്പിറ്റലുകൾ, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി വേളയിലുള്ള സഹായങ്ങൾ തുടങ്ങി ലോകമെമ്പാടുമുള്ള യുഎഇയുടെ കാരുണ്യപ്രവർത്തനങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


