വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം കുഞ്ഞിനെ വിളിക്കാനായി ഇവര്‍ കാറുമെടുത്ത് തിരികെ ഡേ കെയറിലെത്തി. അപ്പോഴാണ് രാവിലെ കുഞ്ഞിനെ അവിടെ എത്തിച്ചില്ലെന്ന കാര്യം ജീവനക്കാര്‍ അറിയിച്ചത്.

ഫ്ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ എട്ട് മണിക്കൂറോളം ഒറ്റയ്ക്കിരുന്ന കുഞ്ഞിന് ദാരുണ അന്ത്യം. കുഞ്ഞിനെ ഡേ കെയറില്‍ കൊണ്ടുപോയ അമ്മ അവിടെ ഇറക്കാന്‍ മറന്നുപോവുകയായിരുന്നു. ശേഷം കുഞ്ഞ് ഉള്ളിലുണ്ടെന്ന് ഓര്‍ക്കാതെ ജോലിസ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു. വൈകുന്നേരം കുഞ്ഞിനെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് അത്യാഹിതം സംഭവിച്ചകാര്യം അമ്മ അറിഞ്ഞത്.

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 17 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിലെ ജീവനക്കാരിയായ അമ്മ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്ന ഇവര്‍ സംഭവ ദിവസം രാവിലെ കുഞ്ഞിനെ ഡേ കെയറിലാക്കിയ ശേഷം ജോലിക്കായി ആശുപത്രിയില്‍ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്ഥിരം പോവുന്ന വഴിക്ക് പകരം മറ്റൊരു വഴിയിലൂടെയായിരുന്നു യാത്ര. ഡേകെയറില്‍ കുഞ്ഞിനെ ഇറക്കാനുള്ള കാര്യം മറന്നുപോവുകയും നേരെ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ജോലിക്ക് കയറുകയുമായിരുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം കുഞ്ഞിനെ വിളിക്കാനായി ഇവര്‍ കാറുമെടുത്ത് തിരികെ ഡേ കെയറിലെത്തി. അപ്പോഴാണ് രാവിലെ കുഞ്ഞിനെ അവിടെ എത്തിച്ചില്ലെന്ന കാര്യം ജീവനക്കാര്‍ അറിയിച്ചത്. ഇതോടെ കാറിന്റെ പിന്‍ സീറ്റ് പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടത്. ഉടന്‍ തന്നെ താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കാന്‍ ശ്രമിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ കൊണ്ടുവരുമ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കാറില്‍ വളര്‍ത്തുമൃഗങ്ങളെയോ കുഞ്ഞുങ്ങളെയോ ഇരുത്തിയ ശേഷം പുറത്ത് പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നതെന്ന് അഝികൃതര്‍ അറിയിച്ചു. ചൂടുള്ള കാലാവസ്ഥയില്‍ കാറിനുള്ളിലെ താപനില വളറെ കുറഞ്ഞ സമയം കൊണ്ടുതന്നെ 100 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. വാഹനം നിര്‍ത്തിട്ട് പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളോ കുട്ടികളോ അകത്തില്ലെന്ന് ഉറപ്പുവരുത്തണം. അമേരിക്കയില്‍ സമാന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 24-ാമത്തെ മരണമാണിത്. അമ്മയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.