പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ്; എംബസി ഇടപെട്ടു, നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി
ആന്‍റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു.
തിരുവനന്തപുരം: പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ആന്‍റിബോഡി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യന്‍ എംബസി സൗദി സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു.
ചില ആശുപത്രികളില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്നും ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ മാത്രം മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ എംബസി തന്നെ ഇടപെട്ടത് ആശ്വാസകരവും ശുഭപ്രതീക്ഷ നല്‍കുന്നതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് പ്രവാസികള്‍ക്ക് ബാധകമല്ല. അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരാണെന്നും എന്നാല്‍ പ്രവാസികള്‍ കേരളത്തിലേക്ക് വരുന്നവരാണെന്നും അവര്‍ നമ്മുടെ നാടിന്‍റെ ഭാഗമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്നും 25 മുതൽ ഇത് നിർബന്ധമാക്കിയാൽ മതിയെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
പ്രവാസികൾക്ക് തിരിച്ചടി: വിദേശ വിമാന സർവീസ് ഉടൻ തുടങ്ങിയേക്കില്ലെന്ന് കേന്ദ്രം