യുവതിക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് കാര്‍ പല തവണ കീഴ്‌മേല്‍ മറിയുകയുമായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 26കാരിയായ യുവതി മരിച്ചു. ആറും നാലും വയസ്സ് പ്രായമുള്ള കുട്ടികളുടെ അമ്മയായ സ്വദേശി യുവതിയാണ് മരിച്ചത്. അപകടസ്ഥലത്ത് വെച്ച് തന്നെ യുവതി മരണപ്പെട്ടു. 

യുവതിക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് കാര്‍ പല തവണ കീഴ്‌മേല്‍ മറിയുകയുമായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. രാത്രി 12.30യ്ക്കും ഒരു മണിക്കും ഇടയിലാണ് അപകടമുണ്ടായത്. ഓപ്പറേഷന്‍സ് റൂമില്‍ അപകട വിവരം ലഭിച്ച ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘം സ്ഥലത്തെത്തിയിരുന്നു. പൊലീസ് യുവതിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. റാസല്‍ഖൈമയിലെ അല്‍ ഹുദിയബായില്‍ മൃതദേഹം സംസ്‌കരിച്ചു. 

ശബ്ദ മലിനീകരണം; ഷാര്‍ജയില്‍ പിടികൂടിയത് 510 കാറുകള്‍

ഷാര്‍ജ: റോഡുകളില്‍ അമിത ശബ്ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വര്‍ഷം റഡാര്‍ ഉപകരണങ്ങള്‍ വഴി 510 കാറുകള്‍ പിടികൂടിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. നോയ്‌സ് റഡാറുകള്‍ വഴിയാണ് അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ കണ്ടെത്തിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് തടയുകയുമാണ് ലക്ഷ്യം.

കാറുകള്‍ കടന്നുപോകുന്നതിന്റെ ഡെസിബല്‍ അളന്നാണ് ഈ ഉപകരണത്തിലൂടെ നിയമലംഘകരെ കണ്ടെത്തുന്നത്. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 20 അനുസരിച്ച് 95 ഡെസിബെല്ലില്‍ കൂടുതലുള്ളവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ആറുമാസം വരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. 2019 മുതലാണ് എമിറേറ്റില്‍ നോയ്‌സ് റഡാര്‍ സംവിധാനം സ്ഥാപിച്ചത്. അത്യാധുനിക ക്യാമറയുമായി ബന്ധിപ്പിച്ച സൗണ്ട് മീറ്ററാണ് സിസ്റ്റത്തിലുള്ളത്. വാഹനത്തില്‍ നിന്നുള്ള ശബ്ദനില അമിതമാണെങ്കില്‍ ക്യാമറ വഴി ലൈസന്‍സ് പ്ലേറ്റ് പകര്‍ത്തുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുക. വാഹനങ്ങളുടെ ശബ്ദവും വേഗതയും കൂട്ടാന്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് അപകട കാരണമാകുമെന്ന് ട്രാഫിക് വിഭാഗം ക്യാപ്റ്റന്‍ സൗദ് അല്‍ ഷെയ്ബ പറഞ്ഞു.