യുഎഇയിൽ ആറ് മാസം ഗർഭിണിയടക്കം രണ്ട് സഹോദരിമാർ വാഹനാപകടത്തിൽ മരിച്ചു. സഹോദരിമാർ സഞ്ചരിച്ച കാർ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അബുദാബി: യുഎഇയിലെ അൽ ഐനിൽ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ രണ്ട് എമിറാത്തി സഹോദരിമാര്‍ മരിച്ചു. ഔദ് അൽ തൗബയിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ രണ്ട് എമിറാത്തി സഹോദരിമാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ ആറ് മാസം ഗർഭിണിയായിരുന്നു. ഇമാൻ സാലെം മർഹൂൺ അൽ അലവി, അമീറ സാലെം മർഹൂൺ അൽ അലവി എന്നിവരാണ് മരിച്ചത്. ഇരുവരും 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്.

സഹോദരിമാർ സഞ്ചരിച്ച കാർ അമിത വേഗതയിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ അറബ് യുവാവ് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തിയ കാർ നേർക്കുനേർ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. മൃതദേഹങ്ങൾ ഇന്നലെ അൽ ഷഹീദ് ഉമർ അൽ മഖ്ബലി പള്ളിയിൽ അസ്ർ(മധ്യാഹ്നം) നമസ്കാരത്തിന് ശേഷം ഉമ്മു ഗഫ സെമിത്തേരിയിൽ കബറടക്കി.