പൊതുമാപ്പ് അവസാനിച്ച ഡിസംബറിൽ വീസ ലഭിച്ചവരുടെ ആറുമാസ കാലവധി ജൂണിൽ തീരും. ഈ സാഹചര്യത്തില്‍ വീസയുടെ കാലാവധി തീരുംമുൻപ് തൊഴിൽ വീസയിലേക്കു മാറിയില്ലെങ്കില്‍ രാജ്യം വിടണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. 

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് സമയത്ത് തൊഴിൽ തേടാൻ നൽകിയ ആറുമാസ വീസയുടെ കാലാവധി തീരുംമുൻപ് തൊഴിൽ വീസയിലേക്കു മാറാത്തവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. തൊഴില്‍ കിട്ടാത്തവർ രാജ്യം വിടണമെന്നു താമസ കുടിയേറ്റ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 2018 ഓഗസ്റ്റ് ഒന്നിനു മുൻപ് രാജ്യത്തെ താമസകുടിയേറ്റ നിയമം ലംഘിച്ചവർക്കാണ് തൊഴിലന്വേഷിക്കാൻ താമസകുടിയേറ്റ വകുപ്പ് വീസ നൽകിയത്. 

പൊതുമാപ്പ് അവസാനിച്ച ഡിസംബറിൽ വീസ ലഭിച്ചവരുടെ ആറുമാസ കാലവധി ജൂണിൽ തീരും. ഈ സാഹചര്യത്തില്‍ വീസയുടെ കാലാവധി തീരുംമുൻപ് തൊഴിൽ വീസയിലേക്കു മാറിയില്ലെങ്കില്‍ രാജ്യം വിടണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. സ്പോൺസർ ഇല്ലാതെ നൽകിയ താൽക്കാലിക വീസ തൊഴിൽ തേടാൻ ഉപാധികളോടെ നൽകിയതാണ്. ഈ കാലയളവിൽ രാജ്യം വിടുന്നവർക്ക് വീസാ കാലാവധി ഉണ്ടെങ്കിലും തിരിച്ചുവരാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. 

സാധാരണ വീസയ്ക്കുള്ള ഇളവുകൾ ഇതിനുണ്ടാകില്ലെന്നു ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. 6 മാസ വീസയിൽ ഉള്ളവർ പുതിയ സ്പോൺസറെ കണ്ടെത്തണം. രാജ്യം വിടേണ്ടി വരുന്നവർ തിരിച്ചു വരുന്നത് പുതിയ വീസയിലാകണം. നിയമലംഘകർക്കു തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താൽക്കാലിക വീസ നൽകിയത്. തൊഴിൽ വീസയിലേക്കു മാറാതെ ഇവർ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. 

ചട്ടങ്ങൾ പാലിക്കാതെ തൊഴിൽ നൽകുന്നവർക്ക് അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ സഈദ് റാകാൻ അൽ റാഷിദി പറഞ്ഞു. കാലവധി കഴിഞ്ഞിട്ടും തുടർന്നാൽ ആദ്യ ദിവസത്തിനു 100 ദിർഹം പിഴ ചുമത്തും. തുടർന്ന് അനധികൃതമായി താമസിച്ച ഓരോ ദിവസത്തിനും 25 ദിർഹം വീതം ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.