ആകെ ജീവനക്കാരില്‍ 54 ശതമാനവും 2019ല്‍ ശമ്പളം കൂടുമെന്ന് വിശ്വസിക്കുന്നതായി ബൈത്ത് ഡോട്ട് കോമിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇവരില്‍ 17 ശതമാനം പേരും ഈ വര്‍ഷം ശമ്പളത്തില്‍ 10 ശതമാനത്തിന്റെയെങ്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

അബുദാബി: യുഇഎഇയില്‍ ജോലി ചെയ്യുന്ന പകുതിയിലധികം പേരും ഈ വര്‍ഷം തങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ആകെ ജീവനക്കാരില്‍ 54 ശതമാനവും 2019ല്‍ ശമ്പളം കൂടുമെന്ന് വിശ്വസിക്കുന്നതായി ബൈത്ത് ഡോട്ട് കോമിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നു. ഇവരില്‍ 17 ശതമാനം പേരും ഈ വര്‍ഷം ശമ്പളത്തില്‍ 10 ശതമാനത്തിന്റെയെങ്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

യൂ ഗവുമായി ചേര്‍ന്നാണ് ബൈത്ത് ഡോട്ട് കോം സര്‍വേ നടത്തിയത്. 18 ശതമാനം പേരും ഈ വര്‍ഷം ഒന്നു മുതല്‍ അഞ്ച് ശതമാനം വരെ ശമ്പളം കൂടുമെന്ന പ്രതീക്ഷയിലാണ്. ശമ്പളത്തിനൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങളുടെ കാര്യമാണെങ്കില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന 61 ശതമാനം പേര്‍ക്കും അടിസ്ഥാന ശമ്പളത്തിനൊപ്പം ഇങ്ങനെ ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്ന പാക്കേജുകളാണുള്ളത്. 23 ശതമാനം പേര്‍ക്ക് അടിസ്ഥാന ശമ്പളം മാത്രം ലഭിക്കുമ്പോള്‍ 16 ശതമാനം പേര്‍ അടിസ്ഥാന ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങളും കമ്മീഷനും കൂടി വാങ്ങുന്നവരാണ്.

ശമ്പളത്തിന്റെ സ്വഭാവം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക്, സ്ഥിരമായ ശമ്പളം എല്ലാ മാസവും ഒരുുപോലെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് 58 ശതമാനം പേര്‍. 34 ശതമാനം പേര്‍ക്ക് ഒരു ഭാഗികമായ സ്ഥിര ശമ്പളത്തിനൊപ്പം ഇന്‍സെന്റീവുകളും കമ്മീഷനുകളും വേണമെന്ന ആഗ്രഹമുള്ളവരാണ്. എന്നാല്‍ എട്ട് ശതമാനം പേര്‍ സ്ഥിര ശമ്പളത്തിലുപരിയായി വേരിയബില്‍ പേ സംവിധാനത്തെ അനുകൂലിക്കുന്നു. ശമ്പളത്തിന് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്, ബോണസ്, ഫാമിലി മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഏറ്റവുമധികം പേര്‍ക്ക് ലഭിക്കുന്നത്.