പതിനെട്ടുകാരിയെ ദുബായില്‍ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു.

ദുബായ്: പതിനെട്ടുകാരിയെ ദുബായില്‍ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന് ദുബായ് പൊലീസിന്‍റെ രഹസ്യസംഘം രക്ഷിക്കുകയായിരുന്നു. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേർന്ന് ഫ്ലാറ്റിൽ പെൺവാണിഭം നടത്തുകയുമായിരുന്നു. ഇവിടെ എത്തുന്ന പുരുഷന്‍മാരില്‍ നിന്ന് 100 ദിര്‍ഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. അൽ ഖ്വായിസിലെ ഈ മേഖലയിൽ ദുബായ് പൊലീസിന്‍റെ രഹസ്യ സംഘം സെപ്തംബർ 23നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിനിടെ തന്നെ 2018 ഫെബ്രുവരിയിൽ വിസിറ്റിങ് വിസയിലാണ് നാട്ടിൽ നിന്നും കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ‘പണത്തിന് അത്യാവശ്യം ഉള്ളതിനാലാണ് ജോലിക്കായി ഇങ്ങോട്ട് വന്നത്. എന്നാൽ, പെൺവാണിഭമായിരുന്നു ജോലി. തനിക്ക് 17 വയസ്സാണ് പ്രായമെന്ന് പ്രതിയോട് പറഞ്ഞിരുന്നു. പാസ്പോർട്ടിലെ വയസ്സ് തിരുത്തി 25 എന്നാക്കിയെന്നും പെണ്‍കുട്ടി പറഞ്ഞു. 

വിമാനത്താവളത്തില്‍ നിന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ അവിടെവെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇപ്പോൾ നീ ജോലി ചെയ്യാൻ തയാറായെന്നും ദിവസവും 4–5 പുരുഷൻമാർ വരുമെന്നും അയാൾ പറഞ്ഞുവെന്ന് പെൺകുട്ടി മൊഴി നല്‍കി. 1500 ദിര്‍ഹം മാസത്തോറും നാട്ടിലുളള അമ്മയ്ക്ക് പ്രതി അയക്കും. താനുമായും പ്രതി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. 

18 വയസ്സുള്ള പെൺകുട്ടി അൽ ഖ്വാസിസിലെ ഫ്ലാറ്റിൽ ചൂഷണം നേരിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആവശ്യക്കാരൻ എന്ന വ്യാജേന അവിടേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. എന്നാല്‍ മനുഷ്യക്കടത്ത്, പെൺവാണിഭം, പീഡനം തുടങ്ങിയ കുറ്റങ്ങൾ പ്രതി കോടതിയിൽ നിഷേധിച്ചു.