2022 ഫെബ്രുവരിയിൽ സിബിഐയുടെ പ്രത്യേക ടാസ്ക് ബ്രാഞ്ച് (STB), ചെന്നൈയുടെ അഭ്യർത്ഥനപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.   

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തട്ടിപ്പ് കേസിലെ പ്രധാന പ്രതി മുനവ്വർ ഖാനെ ഇന്ത്യയിലേക്ക് വിജയകരമായി കൈമാറിയതായി സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ ശേഷം ഖാൻ ഗൾഫ് രാജ്യത്തേക്ക് കടന്നുകളഞ്ഞിരുന്നു. ഇയാളെ വ്യാജരേഖകള്‍ ചമച്ചതും കബളിപ്പിക്കൽ കുറ്റങ്ങളും ചുമത്തി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

2022 ഫെബ്രുവരിയിൽ സിബിഐയുടെ പ്രത്യേക ടാസ്ക് ബ്രാഞ്ച് (STB), ചെന്നൈയുടെ അഭ്യർത്ഥനപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാഷണൽ സെൻട്രൽ ബ്യൂറോ (NCB)-കുവൈത്തിലെ സഹായത്തോടെ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിലാണ് ഖാനെ കണ്ടെത്തിയത്. കുവൈത്ത് അധികാരികളുടെ അനുമതിയോടെ ഖാനെ കുവൈത്ത് പൊലീസിന്റെ കാവലിൽ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നു. അവിടെ ചെന്നൈയിലെ സിബിഐ സംഘം അദ്ദേഹത്തെ കസ്റ്റഡിയിൽ ഏറ്റുവാങ്ങി.

കൂട്ടാളികളുമായി ചേർന്ന് ബാങ്ക് ഓഫ് ബറോഡയിൽ തട്ടിപ്പ് നടത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട ഇയാൾ പിന്നീട് ഒളിവിൽ കഴിയുകയായിരുന്നു. ഇന്‍റർപോൾ മുഖാന്തരം സി.ബി.ഐയുടെ ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷൻ യൂണിറ്റ് (IPCU), വിദേശകാര്യ മന്ത്രാലയം (MEA), NCB-കുവൈത്ത് എന്നിവയുടെ ഏകോപനത്തിലൂടെയാണ് ഈ കൈമാറ്റം സാധ്യമായത്.