നിരവധി ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരും ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിഹാരമുണ്ടായില്ല ഒരു സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം തുടര്‍ച്ചയായി 20 ദിവസത്തോളം ഉണര്‍ന്നിരുന്നിരുന്നു

റിയാദ്: സൗദി പൗരനായ എഴുപതുകാരനായ മനുഷ്യന്‍ ഒരു പോള കണ്ണടച്ചിട്ട് വര്‍ഷം മുപ്പത് കഴിയുകയാണ്. നിരവധി ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരും ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിഹാരമുണ്ടായില്ല. സൈനിക സേവനം അനുഷ്ടിക്കുന്ന കാലത്ത് ഒരു സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം തുടര്‍ച്ചയായി 20 ദിവസത്തോളം ഉണര്‍ന്നിരുന്നിരുന്നു. 

അന്നുമുതലാണ് പ്രശ്‌നം തുടങ്ങിയതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയെങ്കിലും ഉറക്കം തിരികെയെത്തിയില്ല. സൈനിക സേവനം അവസാനിച്ച ശേഷം ഇദ്ദേഹം തന്റെ അവസ്ഥയുടെ കാരണം കണ്ടുപിടിക്കാന്‍ ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. 

നാല് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തിന് പോലും ഇദ്ദേഹത്തിന്റെ അവസ്ഥയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ ഇദ്ദേഹത്തിന്റെ കഥ അല്‍ ബാഹ എമിര്‍ (അമിര്‍) കേള്‍ക്കാനിടയായി. ഇദ്ദേഹത്തിന് ഒരു ആഗ്രഹം മാത്രമേയുള്ളൂ, ഒരു ഫാമിലി കാര്‍ വാങ്ങണം. ഇദ്ദേഹത്തിന്‍റെ അവസ്ഥയറിഞ്ഞ എമിര്‍ ഇദ്ദേഹത്തിന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.